Media
ഫെമിനിസ്റ്റുകൾ ക്രിസ്തുവിനെ ചാട്ടവാറിന് അടിക്കുന്ന ദൃശ്യാവിഷ്കാരം: മെക്സിക്കോയിലെ കുരിശിന്റെ വഴി ചര്‍ച്ചയാകുന്നു

മെക്സിക്കോ സിറ്റി: ദുഃഖവെള്ളിയാഴ്ച ഫെമിനിസ്റ്റുകൾ ക്രിസ്തുവിനെ ചാട്ടവാറിന് അടിക്കുന്ന ദൃശ്യാവിഷ്കാരവുമായി ദക്ഷിണ മെക്സിക്കോയിൽ സംഘടിപ്പിക്കപ്പെട്ട ‘ആധുനിക’ കുരിശിന്റെ വഴി പ്രാദേശിക മാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നു. ലൈഫ് ഓൺലൈൻ ഓഫീഷ്യൽ സംഘടനയാണ് കുരിശിന്റെ വഴി സംഘടിപ്പിച്ചത്. തപാസ്കാ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് ഇടവക ദേവാലയവുമായി ബന്ധമുള്ള സംഘടനയാണ് ലൈഫ് ഓൺലൈൻ ഓഫീഷ്യൽ. “വിശ്വാസത്തിൽ വളരാനും, സ്വയം മെച്ചപ്പെടാനും സഹായകരമാകുന്ന വിഷയങ്ങളെപ്പറ്റി പങ്കുവയ്ക്കാൻ താല്പര്യമുള്ള യുവ കത്തോലിക്കാ വിശ്വാസികൾ” എന്നാണ് സംഘടനയിലെ അംഗങ്ങൾ തങ്ങളെ തന്നെ വിശേഷിപ്പിക്കുന്നത്. സെന്റ് ജോസഫ് ഇടവക ദേവാലയത്തിലെ വൈദികനായ ഫാ. തോമസ് റേയ്മുണ്ടോ റോഡിഗ്രസ് എന്ന വൈദികനാണ് കുരിശിന്റെ വഴി അവതരണത്തിനു ചുക്കാൻ പിടിച്ചത്.
2021 വർഷങ്ങൾക്കു മുമ്പ് നമ്മുടെ കർത്താവ് ജറുസലേം വീഥികളിൽ തനിക്കുവേണ്ടി കരയുന്ന സ്ത്രീകളെ കണ്ടുവെങ്കിൽ, അതിൽ നിന്ന് വ്യത്യസ്തമായ സ്ത്രീകളെയാണ് കർത്താവിന് ഇപ്പോൾ കാണാൻ സാധിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട സംഘാടകരില്‍ ഒരാള്‍ പറഞ്ഞു. ഫെമിനിസ്റ്റുകൾ ദേവാലയങ്ങൾ ലക്ഷ്യമാക്കി തുടർച്ചയായി ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ഒരു ഭാഗം ഉൾക്കൊള്ളിച്ചതെന്ന്‍ സംഘാടകര്‍ പറയുന്നു. തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാനായി വിശുദ്ധ കുർബാനയെയും, കന്യകാമറിയത്തെയും ഉൾപ്പെടെ അപമാനിക്കുകയും, മുൻപിൽ ഉള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുന്നവർ എന്നാണ് ഫെമിനിസ്റ്റുകളെ വിവരണത്തിൽ വിശേഷിപ്പിച്ചത്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രം അടക്കമുള്ള തിന്‍മകളെ അനുകൂലിക്കുവാന്‍ വിവസ്ത്രരായി തിരുസഭയ്ക്കു നേരെ അശ്ലീല മുദ്രാവാക്യങ്ങള്‍ മുഴക്കിയും പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപങ്ങള്‍ വികൃതമാക്കിയുമാണ് മിക്കപ്പോഴും ഫെമിനിസ്റ്റുകള്‍ തെരുവുവീഥികളില്‍ പ്രതിഷേധം സംഘടിപ്പിക്കാറുള്ളത്. അതേസമയം കുരിശിന്റെ വഴി ചിത്രീകരണത്തിന്റെ പേരിൽ പ്രാദേശിക മാധ്യമങ്ങൾ രൂപതയെയും, മേജർ സെമിനാരിയെയും കുറ്റപ്പെടുത്തിയെങ്കിലും ബിഷപ്പ് ജെറാർഡോ ഡി ജീസസ് ആരോപണങ്ങളെല്ലാം നിഷേധിച്ചു. രൂപതയ്ക്കോ, സെമിനാരിക്കോ ഇതിൽ പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കടപ്പാട് :പ്രവാചക ശബ്ദം
Media
പുതുക്കിയ വെള്ളക്കര വര്‍ധന പ്രാബല്യത്തില്‍; നിരക്കില്‍ അഞ്ചു ശതമാനം വര്‍ധന

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വെള്ളക്കര വർധന പ്രാബല്യത്തിൽ. ഏപ്രിൽ ഒന്ന് മുതലുള്ള അടിസ്ഥാന കുടിവെള്ള നിരക്കിൽ അഞ്ചു ശതമാനം വർധന ജല അതോറിറ്റി നടപ്പാക്കും. ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് കുറഞ്ഞ നിരക്ക് 4 രൂപ എന്നത് 4 രൂപ 20 പൈസയാകും. പ്രതിമാനം 10000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് എട്ട് സ്ലാബ് അടിസ്ഥാനമാക്കി ബില്ലിൽ അഞ്ചു ശതമാനം ഉയരും.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ ഉയർത്തുന്നതിനായി ഇടതുസർക്കാർ അംഗീകരിച്ച ഒരു ഉപാധിയാണ് വെള്ളക്കര വർധന. ഏപ്രിൽ ഒന്നുമുതൽ വെള്ളക്കരം അടിസ്ഥാന നിരക്ക് അഞ്ചു ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ ഫെബ്രുവരി പത്തിന് ഉത്തരവിറക്കിയിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഉത്തരവ് രഹസ്യമാക്കിവച്ചെങ്കിലും പുറത്തുവന്നതോടെ നിരക്കുവർധന തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പിന്റെ വിശദീകരണം.
എന്നാൽ വെള്ളക്കരം വർധിപ്പിക്കാനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജല അതോറിറ്റി ഈ മാസം മുതൽ കുടിവെള്ള നിരക്ക് പുതുക്കി നിശ്ചയിച്ചു. ഗാർഹികം, ഗാർഹികേതരം, വ്യവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രിൽ മാസം മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ഉന്നത ജല അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.
ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിനുള്ള കുറഞ്ഞ നിരക്ക് 4 രൂപ 20 പൈസയാകും. പ്രതിമാസം 10000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് നിലവിൽ എട്ട് സ്ലാബുകൾ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത നിരക്കുകളാണ്. ഇത് 1000 ലിറ്ററിന് അഞ്ചു രൂപ മുതൽ 14 രൂപ വരെ എന്ന നിലവിലെ താരിഫിൽ പ്രതിഫലിക്കും.
ജലവിഭവ വകുപ്പ് നേരത്തെ ഉത്തരവിറക്കിയതിനാൽ വർധന നടപ്പിലാക്കാൻ ഇനി ജല അതോറിറ്റി പുതിയ ഉത്തരവ് ഇറക്കേണ്ടതില്ല.
കടപ്പാട് :കേരളാ ന്യൂസ്
Media
പതിനാറ് രാജ്യങ്ങളിൽ ഇഫ്താർ വിതരണം നടത്താനൊരുങ്ങി സൗദി അറേബ്യ

റിയാദ്: പതിനാറ് രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുന്ന പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി സൗദി അറേബ്യ. കൊവിഡ് പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് സൗദി 16 രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തു.
വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ക്കനുസരിച്ച് അതത് രാജ്യങ്ങളിലെ സൗദി എംബസികളുമായും ഇസ്ലാമിക് മന്ത്രാലയ കേന്ദ്രങ്ങളുമായും ഏകോപിപ്പിച്ചാണ് വിതരണം നടത്തുക. ലോകമെമ്പാടമുള്ള മുസ്ലിംകളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമികകാര്യ മന്ത്രാലയം നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് എല്ലാ പിന്തുണയും നല്കുന്ന സല്മാന് രാജാവിനും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഇസ്ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍ അശൈഖ് നന്ദി അറിയിച്ചു. ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ഓരോ രാജ്യങ്ങളിലെയും ഗുണഭോക്താക്കളുടെയും വിതരണ തൊഴിലാളികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വേണ്ട കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.