Life
ഒൻപതിൽ കൂടുതൽ സിംകാർഡുകൾ ഉള്ളവർ മടക്കിനൽകണം

കൊല്ലം :സ്വന്തംപേരിൽ ഒൻപതിൽ കൂടുതൽ സിംകാർഡുകൾ കൈവശമുള്ളവർ ജനുവരി 10-നകം മടക്കിനൽകണമെന്ന് നിർദേശം. ടെലികോം സേവനദാതാക്കൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി. കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് സ്വന്തംപേരിൽ പരമാവധി ഒൻപതു സിംകാർഡുകളേ കൈവശംവയ്ക്കാനാകൂ. അധികമുള്ള കാർഡുകൾ മടക്കിനൽകാനാണ് നിർദേശം.
ഓരോവ്യക്തിക്കും തങ്ങളുടെ കണക്ഷനുകൾ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്പനിയിൽനിന്ന് കണക്ഷൻ എടുത്തിട്ടുള്ളത് അവർക്ക് പരിശോധിക്കാൻ കഴിയില്ല. എന്നാൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ വിവരങ്ങളുണ്ട്.
സന്ദേശമനുസരിച്ച് ആളുകൾ അധികമുള്ള സിം കാർഡുകൾ മടക്കിനൽകിയില്ലെങ്കിൽ വകുപ്പു നേരിട്ട് നോട്ടീസ് നൽകിയേക്കുമെന്ന് ടെലികോം സേവനദാതാക്കൾ പറയുന്നു. എന്നാൽ കുറെക്കാലം ഉപയോഗിക്കാതെയിരിക്കുന്ന സിംകാർഡുകളുടെ കണക്ഷൻ താനെ റദ്ദാകാറുണ്ട്. സേവനദാതാക്കളുടെ അടുത്തെത്തി അന്വേഷിച്ചാലേ മുൻപെടുത്ത സിംകാർഡുകൾ എത്രയെണ്ണം തങ്ങളുടെപേരിൽ നിലനിൽക്കുന്നുണ്ടെന്ന് അറിയാനാകൂ.
Sources:𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭
Life
സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് വിദ്യാഭ്യാസ വായ്പ നിഷേധിക്കരുത്: ബാങ്കിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ഈടു നല്കിയ ഭൂമിയുടെ രേഖകളില്‍ സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞു വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കിനു ഹൈക്കോടതിയുടെ വിമര്‍ശനം. രേഖകള്‍ ഹാജരാക്കിയാല്‍ രണ്ടാഴ്ചയ്ക്കകം തുക നല്‍കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്കി. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിനി ശ്രുതി ന ല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
വായ്പ നിഷേധിച്ച ബാങ്കിന്റെ നടപടി വിദ്യാര്‍ഥിനിയുടെ പഠനം തുടരാനുള്ള അവസരം നഷ്ടമാക്കുന്നതും അവരുടെ ഭാവി തകര്‍ക്കുന്നതുമാണെന്നു ഹൈക്കോ ടതി ഉത്തരവില്‍ പറയുന്നു. പഠനത്തില്‍ മിടുക്കരായവര്‍ക്ക് ഉന്നത പഠനത്തിന് അവസരം ലഭിക്കുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ നയപരമായ പദ്ധതിയാണു വി ദ്യാലക്ഷ്മി വായ്പാ പദ്ധതി. വെറും സാങ്കേതികതയുടെ പേരില്‍ പഠനം മുടങ്ങിയാല്‍ ഈ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കു വിരുദ്ധമാണെന്നും ഹൈക്കോ ടതി വ്യക്തമാക്കി.
ഹര്‍ജിക്കാരി റഷ്യയില്‍ മെഡിസിനു പഠിക്കാനായി 15 ലക്ഷം രൂപ വിദ്യാലക്ഷ്മി വായ്പാ പദ്ധതി പ്രകാരം സ്റ്റേറ്റ് ബാങ്കിന്റെ ഒറ്റശേഖരമംഗലം ബ്രാഞ്ചില്‍ അപേക്ഷ നല്‍കിയിരുന്നു. പിതാവിന്റെ പേരിലുള്ള ഭൂമിയാണ് ഈടു നല്‍കിയത്. 39 വർഷം മുമ്പ് ഭൂമി ഇഷ്ടദാനമായി ലഭിച്ചതിന്റെയും 27 കൊല്ലം മുമ്പുള്ള പവര്‍ ഓഫ് അറ്റോര്‍ണിയുടെയും ഒറിജിനല്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് വായ്പാപേക്ഷ നിരസിച്ചു.
ഇവയുടെ സാക്ഷ്യപ്പെടുത്തിയ രേഖ ഹര്‍ജിക്കാരി നല്‍കിയിട്ടും ഒറിജിനല്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് അധികൃതര്‍ വായ്പ നിഷേധിച്ചത്. ഫീസ് നല്കുന്നതു വൈകിയാല്‍ പുറത്താക്കേണ്ടി വരുമെന്നു കോളജ് അധികൃതര്‍ ജനുവരി 18ന് ഹര്‍ജിക്കാരിക്ക് നോട്ടീസ് നല്കിയതും ഹൈക്കോടതി കണക്കിലെടുത്തു.
കടപ്പാട് :കേരളാ ന്യൂസ്
Life
അജ്ഞാതവാഹനം ഇടിച്ച് പരിക്കേറ്റാൽ സൗജന്യ ചികിത്സ, നഷ്ടപരിഹാരവും നൽകും; മാർഗരേഖയായി

അജ്ഞാതവാഹനം ഇടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സയും നഷ്ടപരിഹാരവും നൽകാനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. ഇതിനായി ഇൻഷുറൻസിൽനിന്നു നിശ്ചിത ശതമാനം മാറ്റിവെക്കും. ഒന്നര ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുക. അപകടത്തിൽ പരിക്കേൽക്കുന്നവർക്കെല്ലാം ഈ സൗജന്യത്തിന് അർഹതയുണ്ട്. തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ 0.1 ശതമാനം വർധന വരുത്തിയാണ് നഷ്ടപരിഹാരം നൽകുക.
ദേശീയപാതാവിഭാഗം വിവിധ സേവനങ്ങൾക്ക് സെസ് ഈടാക്കുന്നതും പരിഗണനയിലുണ്ട്. ഇത്തരത്തിൽ സ്വരൂപിക്കുന്ന തുകയിൽനിന്നാകും നഷ്ടപരിഹാരവും സൗജന്യ ചികിത്സയും നൽകുക. എല്ലാ വാഹന ഇൻഷുറൻസ് പോളിസികളിലും നിശ്ചിതശതമാനം മാറ്റിവെച്ച് ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളിടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കും. അധികപ്രീമിയം ഈടാക്കാനും കമ്പനികൾക്ക് അനുമതി നൽകും.
ആശുപത്രികൾ ചികിത്സ നിഷേധിക്കാൻ പാടില്ല. ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനസർക്കാരുകളുടെ സഹായത്തോടെ നൽകാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ചികിത്സ നൽകുന്ന ആശുപത്രികൾക്ക് പിന്നീട് സർക്കാർ തുക നൽകും. ഇതിനായി കാഷ്ലെസ് സംവിധാനമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പരിക്കേറ്റ ആദ്യ മണിക്കൂറുകൾ നിർണായകമാണ്. കൃത്യമായ വൈദ്യപരിചരണം ലഭിച്ചാൽ ജീവൻ രക്ഷിക്കാനാകും. ഉത്തരവാദപ്പെട്ടവർ എത്തുന്നതുവരെ ചികിത്സ വൈകിപ്പിക്കുന്ന പതിവ് ചില ആശുപത്രികളിലുണ്ട്. ഇതൊഴിവാക്കാനാണ് സൗജന്യചികിത്സ നിർബന്ധമാക്കുന്നത്.
Sources:Metro Journal