Media
ക്ഷേമ പെന്‍ഷനുകള്‍ 2500 രൂപയാക്കും; വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍; എല്‍ഡിഎഫ് പ്രകടന പത്രിക
ക്ഷേമ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയാക്കി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്ത് എല്‍ഡിഎഫ് പ്രകടന പത്രിക. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കും. കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കും. ആരോഗ്യ വിദ്യാഭ്യാസമേഖലയെ ലോകോത്തരമാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
എകെജി സെന്ററില്‍ നടന്ന ചടങ്ങിലാണ് എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
പൊതുമേഖലയെ സംരക്ഷിക്കുന്നതിനും സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള സമീപനവും പ്രകടന പത്രികയിലുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് പതിനായിരം കോടി രൂപയുടെ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്. സൂക്ഷ്മ ചെറുകിട – ഇടത്തരം വ്യവസായ മേഖലയില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പ്രത്യേക സ്‌കീമുകള്‍ തയാറാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടതുമുന്നണി നടപ്പാക്കിയ വികസന പ്രവര്‍ത്തനവും ജനക്ഷേമപ്രവര്‍ത്തനവുമാണ് എല്‍ഡിഎഫിന് കരുത്താകുന്നതെന്ന് എ. വിജയരാഘവന്‍ പ്രകടന പത്രിക പുറത്തിറക്കി പറഞ്ഞു. ജനക്ഷേമ പരിപാടികള്‍ക്കൊപ്പം മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നത്. ഇടതുസര്‍ക്കാരിന് തുടര്‍ഭരണം പ്രതീക്ഷിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രതീക്ഷയോളം വളരാന്‍ സാധിക്കുന്ന പ്രകടന പത്രികയാണ് തയാറാക്കിയിരിക്കുന്നത്.
സാമൂഹ്യ സുരക്ഷ
സാമൂഹ്യ പെൻഷനുകൾ ഘട്ടംഘട്ടമായി 2500 രൂപയായി ഉയർത്തും. അങ്കണവാടി, ആശാ വർക്കർ, റിസോഴ്സ് അധ്യാപകർ, പാചകത്തൊഴിലാളികൾ, കുടുംബശ്രീ ജീവനക്കാർ, പ്രീപ്രൈമറി അധ്യാപകർ, എൻ.എച്ച്.എം ജീവനക്കാർ, സ്കൂൾ സോഷ്യൽ കൗൺസിലർമാർ തുടങ്ങി എല്ലാ സ്കീം വർക്കേഴ്സിന്റെയും ആനുകൂല്യങ്ങൾ കാലോചിതമായി ഉയർത്തും.
20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിൽ നൽകും
ഈ ലക്ഷ്യത്തോടെ തൽപ്പരരായ മുഴുവൻ അഭ്യസ്തവിദ്യർക്കും നൈപുണി പരിശീലനം നൽകും. ഇവരുടെ വിശദാംശങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും.
15 ലക്ഷം ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും
കാർഷിക മേഖലയിൽ 5 ലക്ഷവും കാർഷികേതര മേഖലയിൽ 10 ലക്ഷവും ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും.
15000 സ്റ്റാർട്ട് അപ്പുകൾ
അഞ്ചു വർഷംകൊണ്ട് 15000 സ്റ്റാർട്ട് അപ്പുകൾകൂടി ആരംഭിക്കും. ഒരു ലക്ഷം പേർക്ക് പുതിയതായി തൊഴിൽ ലഭിക്കും. ഇതിന് ആവശ്യമായ നൂതനവിദ്യകൾ വികസിപ്പിക്കുന്നതിന് ഇന്നവേഷൻ ചലഞ്ചു പോലുള്ള സംവിധാനങ്ങൾക്കു രൂപം നൽകും.
പൊതുമേഖലയെ സംരക്ഷിക്കും
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങ ളെയും ലാഭത്തിലാക്കും. വൈവിധ്യവൽക്കരിക്കുകയും വിപുലീകരിക്കു കയും ചെയ്യും. ഇതിനായി ഓരോ സ്ഥാപനത്തിന്റെയും വിശദമായ മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിക്കും.
സ്വകാര്യ നിക്ഷേപം
മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് സ്വകാര്യ നിക്ഷേപത്തെ കേരളത്തിലേയ്ക്ക് ആകർഷിക്കും. അടുത്ത അഞ്ചു വർഷം കൊണ്ട് വ്യവസായ മേഖലയിൽ 10000 കോടിയുടെ നിക്ഷേപം സൃഷ്ടിക്കും.
കേരളം ഇലക്ട്രോണിക് – ഫാർമസ്യൂട്ടിക്കൽ ഹബ്ബ്
രാജ്യത്തെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക് വ്യവസായ മേഖലയായി കേരളത്തെ മാറ്റും. അതുപോലെ തന്നെ ആരോഗ്യ മേഖലയിലെ കേരളത്തിന്റെ ബ്രാൻഡിനെ ഫാർമസ്യൂട്ടിക്കൽ വ്യവസായ വികസനത്തിനായി ഉപയോഗപ്പെടുത്തും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാർമസ്യൂട്ടിക്കൽ ഹബ്ബുകളിൽ ഒന്നായി കേരളത്തെ മാറ്റും.
മൂല്യവർദ്ധിത വ്യവസായങ്ങൾ
റബർ പാർക്ക്, കോഫി പാർക്ക്, റൈസ് പാർക്ക്, സ്പൈസസ് പാർക്ക്, ഫുഡ് പാർക്ക്, ജില്ലാ ആഗ്രോ പാർക്കുകൾ തുടങ്ങിയവ സ്ഥാപിക്കും. പൊതുമേഖല ഭക്ഷ്യസംസ്കരണ വ്യവസായ ങ്ങളെ നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. നാളികേര സംഭരണത്തിനും സംസ്ക്കരണത്തിനും സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്തും.
ടൂറിസം വിപണി ഇരട്ടിയാക്കും
ടൂറിസം വിപണി ഇരട്ടിയാക്കും. ടൂറിസത്തിനുള്ള അടങ്കൽ ഇരട്ടിയാക്കും. പൈതൃക ടൂറിസം പദ്ധതികൾ പൂർത്തീകരിക്കും. സപൈസസ് റൂട്ട് ആവിഷ്കരിക്കും. ടൂറിസം ഡെസ്റ്റിനേഷനുകളുടെ പ്രത്യേകിച്ച് മലബാർ മേഖലയിലുള്ളവയുടെ പശ്ചാത്തല സൗകര്യങ്ങൾ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ വികസിപ്പിക്കും.
ചെറുകിട വ്യവസായ മേഖല
സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തിൽ നിന്ന് 3 ലക്ഷമായി ഉയർത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പ്രത്യേക സ്കീമുകൾ തയ്യാറാക്കും. 6 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
പ്രവാസി പുനരധിവാസം
അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പ അടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവന സംഘങ്ങൾ, വിപണന ശൃംഖല തുടങ്ങിയ തൊഴിൽ പദ്ധതികളിൽ പ്രവാസികൾക്കു പ്രത്യേക പരിഗണന നൽകും. ഇവയെല്ലാം സംയോജിപ്പിച്ച് ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്കു രൂപം നൽകും.
ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനം ശക്തിപ്പെടുത്തും
പരമദരിദ്ര കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കും. അതിലെ ഓരോ കുടുംബത്തിനെയും കരകയറ്റുന്നതിനു മൈക്രോപ്ലാൻ ഉണ്ടാക്കി നടപ്പാക്കും. 45 ലക്ഷം കുടുംബങ്ങൾക്ക് ഇങ്ങനെ 1 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വികസന സഹായം നൽകും. പാർശ്വവത്ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ജീവിത ദുരിതങ്ങൾക്ക് ഏറെ പരിഹാരമുണ്ടാക്കാൻ ഇതിലൂടെ കഴിയും.
കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധന സൃഷ്ടിക്കും
കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധന സൃഷ്ടിക്കും. ഇതിനായി ശാസ്ത്രസാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തും. ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് ഉതകുന്നവിധം ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കും. കാർഷികോത്പാദന ക്ഷമത വർദ്ധന, തറവിലയിലെ കാലോചിത പരിഷ്കാരം, കാർഷിക ഉൽപന്ന സംസ്ക്കരണത്തിൽ നിന്നുള്ള വരുമാനം, അനുബന്ധ വരുമാനങ്ങൾ, എന്നിവയിലൂടെയാണ് ഈ നേട്ടം ഉറപ്പുവരുത്തുക.
മൃഗപരിപാലനം
പാലിൽ സ്വയം പര്യാപ്തത കൈവരിക്കും. പാൽ ഉത്പാദനത്തിൽ നമ്മൾ കൈവരിച്ച നേട്ടങ്ങൾ തുടർവർഷങ്ങളിലും നിലനിർത്തുകയും, കേരളത്തെ ക്ഷീര മിച്ച സംസ്ഥാനമാക്കുകയും ചെയ്യും. കാലിത്തീറ്റ ഉത്പാദന ശേഷി ഇരട്ടിയാക്കും. മൊബൈൽ വെറ്റിനറി സേവനങ്ങൾ എല്ലാ ബ്ലോക്കുകളിലേയ്ക്കും വ്യാപിപ്പിക്കും.
പരമ്പരാഗത വ്യവസായ സംരക്ഷണം
സമൂല നവീകരണത്തിലൂടെ കയറിനെ വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. യു.ഡി.എഫിന്റെ കാലത്ത് കയർ ഉത്പാദനം 7000 ടണ്ണായിരുന്നത് 28,000 ആയി ഉയർന്നിട്ടുണ്ട്. അത് 70,000 ടണ്ണായി ഉയർത്തും.
കടൽ കടലിന്റെ മക്കൾക്ക്
മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലിൽ മത്സ്യബന്ധനത്തിനുള്ള പ്രവേശന അധികാരം, ആദ്യ വിൽപ്പനാവകാശം എന്നിവ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉറപ്പുവരുത്തും.
തീരദേശ വികസന പാക്കേജ്
തീരദേശ വികസന പാക്കേജ് തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണമുള്ള മുഴുവൻ തീരങ്ങളും പുലിമുട്ടുകളോ മറ്റു തീരസംരക്ഷണ പ്രവൃത്തികളോ ഉറപ്പു വരുത്തും. പുനർഗേഹം പദ്ധതി നടപ്പാക്കും. മുഴുവൻ ഹാർബറുകളു ടെയും നിർമ്മാണം പൂർത്തീകരിക്കും.
പട്ടികജാതി ക്ഷേമം
മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും അഞ്ചു വർഷത്തിനുള്ളിൽ പാർപ്പിടം നൽകും. ഭൂരഹിതർക്കു കിടപ്പാടമെങ്കിലും ലഭ്യമാക്കും. എല്ലാ ആവാസ സങ്കേതങ്ങളിലും അംബേദ്ക്കർ പദ്ധതി നടപ്പാക്കും.
പട്ടികവർഗ്ഗ ക്ഷേമം
മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും പാർപ്പിടം ഉറപ്പുവരുത്തും. ഒരേക്കർ കൃഷി ഭൂമി വീതം ലഭ്യമാക്കും. വന വിഭവങ്ങൾക്ക് തറവിലയും വിപണിയും ഉറപ്പുവരുത്തും. സ്കൂളിനു പുറത്തുള്ള വിദ്യാഭ്യാസ പിന്തുണ വർദ്ധിപ്പിക്കും. ആനുകൂല്യങ്ങൾ ഉയർത്തും. പട്ടികവർഗ്ഗക്കാർക്കുള്ള ഉപപദ്ധതി പൂർണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാനവിധേയമായിരിക്കുമെന്ന് ഉറപ്പുവരുത്തും.
മറ്റു സാമൂഹ്യ വിഭാഗങ്ങൾ
പരിവർത്തിത ക്രൈസ്തവർക്കും പട്ടിക ജാതിക്കാർക്കുമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുല്യ അളവിൽ നൽകും. പരിവർത്തിത ക്രൈസ്തവ വികസന കോർപ്പറേഷനുള്ള ബജറ്റ് പിന്തുണ ഇരട്ടിയായി വർദ്ധിപ്പിക്കും. പിന്നോക്ക വികസന കോർപ്പറേഷന്റെ പ്രവർത്തനം വിപുലപ്പെടുത്തും. പാലൊളി കമ്മിറ്റി ശുപാർശകൾ നടപ്പാക്കും. ക്രിസ്ത്യൻ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കും.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സാധാരണ കുട്ടികൾക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. ജനസംഖ്യാനുപാതമായി ബഡ്സ് സ്കൂളുകൾ സ്ഥാപിക്കും. സ്പെഷ്യൽ സ്കൂളുകളുടെ ധനസഹായം ഇരട്ടിയാക്കും. മുഴുവൻ ഭിന്നശേഷി ക്കാർക്കും സഹായോപകരണങ്ങൾ ഉറപ്പുവരുത്തും.
വയോജനക്ഷേമം
വിപുലമായ വയോജന സർവ്വേ നടത്തും. സേവനങ്ങൾ വാതിൽപ്പടിയിൽ നൽകും. എല്ലാ വാർഡുകളിലും വയോക്ലബ്ബുകൾ സ്ഥാപിക്കും. വയോജന അയൽക്കൂട്ടങ്ങൾ വിപുലപ്പെടുത്തും. പ്രത്യേക വയോജന ക്ലിനിക്കുകളും ഓപികളും, പ്രത്യേക സാന്ത്വന പരിചരണം, വയോജനങ്ങൾക്കു മരുന്ന് വാതിൽപ്പടിയിൽ എന്നിവ ആരോഗ്യ മേഖലയിൽ ഉറപ്പുവരുത്തും. സംസ്ഥാനജില്ലപ്രാദേശികതലങ്ങളിൽ വയോജന കൗൺസിലുകൾ രൂപീകരിക്കും. വയോജന നിയമം കർശനമായി നടപ്പാക്കും.
സ്കൂൾ വിദ്യാഭ്യാസം
മുഴുവൻ കുട്ടികളും മിനിമം ശേഷി നേടുമെന്ന് ഉറപ്പിക്കും. നാലിലൊന്ന് കുട്ടികളെങ്കിലും എ ഗ്രേഡിൽ എത്തുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ അഞ്ചു വർഷം 6.8 ലക്ഷം കുട്ടികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളിൽ ചേർന്നതെങ്കിൽ അടുത്ത അഞ്ചു വർഷം ഇവരുടെ എണ്ണം 10 ലക്ഷമായി ഉയർത്തും.
ഉന്നതവിദ്യാഭ്യാസ അഴിച്ചുപണി
സ്കൂൾ വിദ്യാഭ്യാസത്തിൽ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് നേടിയ മികവിന്റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും. ഇതിനായി 30 സ്വതന്ത്ര മികവിന്റെ കേന്ദ്രങ്ങൾ സർവ്വകലാശാലകൾക്കുള്ളിൽ സ്ഥാപിക്കും. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ അനുവദിക്കും. ഡോക്ടറൽ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. അഫിലിയേറ്റഡ് കോളേജുകളിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തും.
ആരോഗ്യ സംരക്ഷണം ലോകോത്തരം
താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളുടെ കെട്ടിട നിർമ്മാണം അടക്കമുള്ള നിർമ്മാണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രണ്ടുനേരം ഒ.പിയും മരുന്നും ലാബും ഉറപ്പുവരുത്തും. 20 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ കിടത്തി ചികിത്സയും ബാക്കിയുള്ളവർക്ക് 2 ലക്ഷം വരെ കാരുണ്യാ പദ്ധതിയും ശക്തിപ്പെടുത്തും
ആയുഷ് പ്രോത്സാഹനം
കണ്ണൂരിലെ അത്യാധുനിക ഗവേഷണ കേന്ദ്രം പൂർത്തീകരിക്കും. ആയൂർവ്വേദത്തിന്റെ ടൂറിസം സാധ്യതകളെ തനിമയും ശാസ്ത്രീയതയും കൈവെടിയാതെ പ്രയോജനപ്പെടുത്തും. ഔഷധ സസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് കുടുംബശ്രീയുമായി ബന്ധപ്പെട്ട സ്കീം ആരംഭിക്കും.
എല്ലാവർക്കും കുടിവെള്ളം
5000 കോടി രൂപയുടെ കിഫ്ബി പദ്ധതികളും, ജൽജീവൻ മിഷൻ പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കും. 30 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കും. വാട്ടർ അതോറിറ്റി പുനഃസംഘടിപ്പിക്കും. പാതിവഴിയിലായ എല്ലാ സ്വീവേജ് പദ്ധതികളും പൂർത്തീകരിക്കും.
എല്ലാവർക്കും വീട്
അടുത്ത വർഷം ഒന്നര ലക്ഷം വീടുകൾ നൽകും. ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമിയും വീടും. മൊത്തം അഞ്ചു ലക്ഷം വീടുകൾ അഞ്ചു വർഷംകൊണ്ട് പണി തീർക്കും. ഭൂമി ലഭ്യമായിടങ്ങളിൽ ഫ്ളാറ്റ് സമുച്ചയങ്ങൾ പണിയും.
ഭാഷാ വികസനവും സാംസ്കാരിക നവോത്ഥാനവും
ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നൽകുന്നതാണ്. ചരിത്ര സ്മാരകങ്ങൾ, ഗ്രന്ഥാലയങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നമ്മുടെ സാംസ്കാരികവും കലാപരവുമായ രൂപങ്ങളെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും.
60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികൾ
60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികൾ പൂർത്തീകരിക്കും. ട്രാൻസ്ഗ്രിഡ്, കെഫോൺ, ജലപാത, തീരദേശ മലയോര ഹൈവേകൾ, വ്യവസായ പാർക്കുകൾ, ആശുപത്രികോളേജ് നവീകരണം, യൂണിവേഴ്സിറ്റി കേന്ദ്രങ്ങളുടെ നിർമ്മാണം തുടങ്ങി കിഫ്ബി പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കും.
ഭീമൻ പശ്ചാത്തല സൗകര്യ പദ്ധതികൾ
കൊച്ചിയിൽ നിന്ന് പാലക്കാട് വഴിയുള്ള വ്യവസായ ഇടനാഴി, കൊച്ചിയിൽ നിന്ന് മംഗലാപുര ത്തേയ്ക്കുള്ള വ്യവസായ ഇടനാഴി, തിരുവനന്തപുരം കാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്പ്മെന്റ് പദ്ധതി, പുതിയ തെക്കുവടക്ക് സിൽവർ ലൈൻ റെയിൽവേ പദ്ധതി എന്നീ നാലു ഭീമൻ പശ്ചാത്തല സൗകര്യ പദ്ധതികൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഗണ്യമായി പൂർത്തീകരിക്കും.
വൈദ്യുതിക്ഷാമം ഇല്ലാത്ത കാലം
2040 വരെ വൈദ്യുതിക്ഷാമം ഇല്ല എന്ന് ഉറപ്പുവരുത്തുന്ന 10000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി പൂർത്തീകരിക്കും. 4000 കോടി രൂപയുടെ വൈദ്യുതി വിതരണ പദ്ധതി പൂർത്തീകരിക്കും.
റോഡ് നവീകരണം
15000 കിലോമീറ്റർ റോഡ് ബി.എം ആൻഡ് ബിസിയിൽ പൂർത്തീകരിക്കും. 72 റെയിൽവേ മേൽപ്പാലങ്ങൾ പണിയും. 100 മേജർ പാലങ്ങൾ പൂർത്തീകരിക്കും. ദേശീയപാതാ വികസനം പൂർത്തിയാക്കും. മലയോരഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത എന്നിവ പൂർത്തീകരിക്കും. മൊത്തം 40000 കോടി രൂപ റോഡു നിർമ്മാണത്തിന് ചെലവഴിക്കും.
ജലഗതാഗതം ബദൽപാത
തെക്കുവടക്ക് ദേശീയ ജലപാത പൂർത്തീകരിക്കും. ആയിരത്തിൽപ്പരം കിലോമീറ്റർ ഫീഡർ കനാലുകൾ നവീകരിക്കും. കൊച്ചി വാട്ടർ മെട്രോ പൂർത്തീകരിക്കും. തീരദേശ കാർഗോ ഷിപ്പിംഗ് ആരംഭിക്കും. വിഴിഞ്ഞം, അഴീക്കൽ, ബേപ്പൂർ, കൊല്ലം ഹാർബറുകൾ പൂർത്തിയാകും. അഴീക്കൽ ഔട്ടർ ഹാർബർ പദ്ധതി ആരംഭിക്കും.
റെയിൽവേവ്യോമ ഗതാഗതം
കൊച്ചി മെട്രോ പൂർത്തീകരിക്കും. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോ ആരംഭിക്കും. തലശേരി മൈസൂർ, നിലമ്പൂർ നഞ്ചങ്കോട് റെയിൽ ലൈനുകൾ നിർമ്മിക്കും. ശബരി റെയിൽ പൂർത്തിയാക്കും.
തദ്ദേശഭരണം പുതിയ വിതാനത്തിലേയ്ക്ക്
ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികവുമായി ബന്ധപ്പെടുത്തി ഇതുവരെ അനുഭവങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ട് 14ാം പഞ്ചവത്സര പദ്ധതി രൂപീകരിക്കും. നീർത്തടാധിഷ്ഠിത ആസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കും. നൂതന പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കും. കൂടുതൽ പണവും അധികാരവും ഊദ്യോഗസ്ഥരെയും നൽകും.
പരിസ്ഥിതി സൗഹൃദം
കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കും. നീർത്തട അടിസ്ഥാനത്തിലുള്ള ജലമണ്ണു സംരക്ഷണ പദ്ധതികളുടെ അടിസ്ഥാനത്തിൽ നദീതട പദ്ധതികൾ ആവിഷ്കരിക്കും. ഇവാഹനനയം ആവിഷ്കരിച്ചു നടപ്പാക്കും.
വനസംരക്ഷണം
കൈയേറ്റം പൂർണമായും തടയും. വനം അതിർത്തികൾ ജണ്ട കെട്ടിയും ഡിജിറ്റലൈസ് ചെയ്തും സംരക്ഷിക്കും. മനുഷ്യമൃഗ സംഘർഷം ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കും. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനവാസ മേഖലയെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും. വനാതിർത്തിക്കു ചുറ്റും ബഫർ സോൺ നിജപ്പെടുത്തുമ്പോൾ ജനവാസ മേഖലകളെ ഒഴിവാക്കും.
പ്രത്യേക വികസന പാക്കേജുകൾ
7500 കോടി രൂപയുടെ വയനാട് പാക്കേജ്, 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2500 കോടിയുടെ കുട്ടനാട് പാക്കേജ്, 5000 കോടി രൂപയുടെ തീരദേശ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കും. കാസർകോടു പാക്കേജിനുള്ള തുക വർദ്ധിപ്പിക്കും. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹാരത്തിനു പ്രത്യേക പരിഗണന നൽകും.
ശുചിത്വം
കേരളത്തെ സമ്പൂർണ ശുചിത്വ പ്രദേശമാക്കും. ഉറവിട മാലിന്യ സംസ്ക്കരണത്തിന്റെ അടിസ്ഥാനത്തിൽ ഖരമാലിന്യ സംസ്ക്കരണവും പ്രാദേശിക സ്വീവേജ് സംസ്ക്കരണവും നടപ്പാക്കും. അനിവാര്യമായ ഇടങ്ങളിൽ വൻകിട മാലിന്യ നിർമ്മാർജന പ്ലാന്റുകളും സ്ഥാപിക്കും.
കേരളം സ്ത്രീ സൗഹൃദമാക്കും
സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ പരമാവധി കുറയ്ക്കുന്നതിന് ക്രൈം മാപ്പിംഗിന്റെ അടിസ്ഥാനത്തിലുള്ള ജനകീയ കാമ്പയിൻ സംഘടിപ്പിക്കും. സ്ത്രീകളുടെ തൊഴിലവസരങ്ങൾ നാലിലൊന്നെങ്കിലും ഉയർത്തും. സ്ത്രീകൾക്കുള്ള പദ്ധതി അടങ്കൽ പത്തു ശതമാനത്തിലേറെയാക്കും. വനിതാ കമ്മീഷൻ, വനിതാ വികസന കോർപ്പറേഷൻ, ജൻഡർ പാർക്ക് എന്നിവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ട്രാൻസ്ജൻഡർ പോളിസി നടപ്പിലാക്കും.
ശിശു സൗഹൃദം
ശിശുസൗഹൃദ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളുടെ മാനദണ്ഡങ്ങൾക്കു രൂപം നൽകും. അവ എല്ലാവരും കൈവരിക്കുന്നതിന് ഒരു സമയബന്ധിത പരിപാടി തയ്യാറാക്കും. അങ്കണവാടികൾ സ്മാർട്ടാക്കും.
വിശപ്പുരഹിത കേരളം
കേരളത്തിൽ ഒരാളും പട്ടിണി കിടക്കാൻ അനുവദിക്കില്ല. സിവിൽ സപ്ലൈസും കൺസ്യൂമർഫെഡും വിപുലപ്പെടുത്തും. റേഷൻകടകളെ മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങൾകൂടി വിൽക്കാൻ അനുവദിക്കും. സ്വകാര്യ വിപണനശാലകൾക്ക് ഔദ്യോഗിക റേറ്റിംഗ് ഏർപ്പെടുത്തും. ജനസംഖ്യാനുപാതികമായി ജനകീയ ഹോട്ടലുകൾ ആരംഭിക്കും.
സഹകരണ മേഖലയുടെ സംരക്ഷണം
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന കേന്ദ്ര നയങ്ങളെ ശക്തമായി ചെറുക്കും. കേരള ബാങ്ക് വിപുലീകരിച്ച് എൻആർഐ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബാങ്ക് ആക്കും. ഡെപ്പോസിറ്റ് അടിത്തറ ഇരട്ടിയായി ഉയർത്തും.
വാണിജ്യമേഖല
വാണിജ്യമിഷൻ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും. പൈതൃക കമ്പോളങ്ങളെ നവീകരിക്കും. റോഡ് പ്രോജക്ടുകളിൽ കട നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനു മേഖലാതല വിപണികൾ സൃഷ്ടിക്കും.
സദ്ഭരണവും അഴിമതി നിർമ്മാർജനവും
ഇഗവേണൻസ്, ഇടെൻഡറിംഗ്, സോഷ്യൽ ഓഡിറ്റ്, കർശനമായ വിജിലൻസ് സംവിധാനം എന്നിവയെല്ലാം ഉപയോഗപ്പെടുത്തി അഴിമതി നിർമ്മാർജനം ചെയ്യും.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്
അധ്വാനിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ നവകേരള നിർമ്മിതിയ്ക്കായി വ്യവസായ സംരംഭകർ അടക്കമുള്ളവരോട് പൂർണ സഹകരണം ഉറപ്പുവരുത്തും.
നിയമനങ്ങൾ പി.എസ്.സി മുഖേന
സർക്കാർ, അർദ്ധസർക്കാർ, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്പെഷ്യൽ റൂളുകൾക്കു രൂപം നൽകുകയും നിയമനങ്ങൾ പി.എസ്.സിക്കു വിടുകയും ചെയ്യും. ഒഴിവുകൾ പൂർണ്ണമായും സമയബന്ധിതമായും റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് ഉറപ്പുവരുത്തും.
കടാശ്വാസം
കാർഷിക കടാശ്വാസ കമ്മീഷൻ, മത്സ്യമേഖല കടാശ്വാസ കമ്മീഷൻ, വിദ്യാഭ്യാസ വായ്പാ സമാശ്വാസം എന്നിവയുടെ പ്രവർത്തനങ്ങൾ തുടരും.
പുതിയ കായിക സംസ്കാരം
എല്ലാ ജില്ലകളിലെയും സ്പോർട്സ് സമുച്ചയങ്ങൾ പൂർത്തീകരിക്കും. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഒരു മികച്ച കളിക്കളമെങ്കിലും ഉറപ്പുവരുത്തും. സ്കൂൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ സ്പോർട്സ് പരിശീലനം നൽകും. എല്ലാ ജില്ലകളിലും റസിഡൻഷ്യൽ സ്പോർട്സ് സ്കൂളുകൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുക്കും.
Articles
അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക
ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ് നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതിയുടെ ഒരു അനിവാര്യ ഘടകമാണ്. യേശു ഭൂമിയിലായിരുന്നപ്പോൾ നീതിയും ന്യായവും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളെ യേശു പൂർണമായി പ്രതിഫലിപ്പിച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായവും കരുണാപൂർവമായ നീതിയും സമറിയാക്കാരനെക്കുറിച്ചുള്ള യേശു ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമില്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യനെ സഹായിക്കുകവഴി സമറിയാക്കാരൻ നീതിയും ന്യായവുമുള്ള കാര്യമാണു ചെയ്തത്.
ലോകത്തിന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടിച്ചിരിക്കുന്ന, കണ്ണു മൂടി കെട്ടിയിരിക്കുന്ന ഒരു സ്ത്രീയായി ചിത്രീകരിക്കുന്നുണ്ട്. മനുഷ നീതി മുഖപക്ഷമില്ലാത്തതായിരിക്കാൻ, അതായത് സമ്പത്തോ സ്വാധീനമോ സംബന്ധിച്ച് അന്ധമായിരിക്കാനാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രതിയുടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാപൂർവം തുലാസിൽ തൂക്കിനോക്കണം. വാളുകൊണ്ട്, നീതി നിഷ്കളങ്കരെ സംരക്ഷിക്കുകയും കുറ്റം ചെയ്തവരെ ശിക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു
ഭൂമിയിലായിരുന്നപ്പോൾ യേശു നീതിയുക്തവും ന്യായവുമായ മനോഭാവം പ്രകടമാക്കുകയുണ്ടായി. അവൻ നീതിമാനും ന്യായമുള്ളവനുമായിരുന്നു. മാത്രമല്ല, സഹായമാവശ്യമുണ്ടായിരുന്ന ആളുകൾക്കായി, കഷ്ടപ്പാടിനും രോഗത്തിനും മരണത്തിനും അടിപ്പെട്ടവരായിരുന്ന പാപികളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes
Articles
ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്
ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.
ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക
ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes
Articles
കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്
ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.
ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.
ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം