Media
കെ യു പി എഫ് ഒരുക്കുന്ന ഓണ്‍ലൈന്‍ കണ്വന്ഷന് ജൂണ്‍ 28,29 തിയതികളില്‍

ബെം ഗളൂരു: കര്‍ണാടകയിലുള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ കര്‍ണാടക യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെലോഷിപ്പ് ഒരുക്കുന്ന ഓണ്‍ലൈന്‍ കണ്വന്ഷന് ജൂണ്‍ 28 ഞായര്‍, 29 തിങ്കള്‍ തിയതികളില്‍ വൈകുന്നേരം 7 മണി മുതല്‍ 9 വരെ സൂം ആപ്ലിക്കേഷനില്‍ കൂടി നടത്തുന്നതാണ്. പ്രശസ്ത സുവിശേഷകന് പാസ്റ്റര്‍ ഷാജി എം പോള്‍, വെണ്ണിക്കുളം ദൈവ വചനത്തില്‍ നിന്നും ശുശ്രൂഷിക്കുന്നു. കെ യു പി എഫ് ഗായകസംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
കെ യു പി എഫ് സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ റ്റി ഡി തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സി ജി ബാബൂസ് വിവിധ ദിവസങ്ങളില്‍ നടക്കുന്ന മീറ്റിംഗുകള്‍ക്ക് അദ്ധ്യക്ഷത വഹിക്കും.
കെ യു പി എഫ് സംസ്ഥാന സെക്രട്ടറി റവ.ഡോക്ടര്‍ കെ വി ജോണ്സണ് കെ യു പി എഫ് പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുകയും, പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കയും ചെയ്യും. ഈ മീറ്റിംഗിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
Media
കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടം: സാമൂഹിക മാധ്യമങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ ഇവയാണ്

ന്യൂഡൽഹി:പരാതി സ്വീകരിക്കാനും പരിഹരിക്കാനും സാമൂഹിക മാധ്യമങ്ങൾ ഗ്രീവൻസ് ഓഫീസറെ നിയമിച്ച് അവരുടെ പേരും വിലാസവും നൽകണമെന്ന് ഉള്ളടക്കത്തെ നിയന്ത്രിക്കാൻ കേന്ദ്രം തയ്യാറാക്കിയ ചട്ടം ശുപാർശചെയ്യുന്നു. ഈ ഓഫീസർ 24 മണിക്കൂറിനുള്ളിൽ പരാതി സ്വീകരിച്ച് 15 ദിവസത്തിനുള്ളിൽ പരിഹരിക്കണം.
* ഉപയോക്താക്കളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തണം. വ്യക്തികളുടെ സ്വകാര്യഭാഗങ്ങൾ, നഗ്നത, ലൈംഗിക നടപടികൾ, മോർഫ് ചെയ്ത് വ്യാജമായി ചിത്രീകരിച്ച ദൃശ്യങ്ങൾ എന്നിവയടങ്ങിയ ഉള്ളടക്കത്തിന് ഇത് ബാധകമാണ്. ആക്ഷേപത്തിന് ഇരയായ വ്യക്തിക്കോ മറ്റാർക്കെങ്കിലുമോ പരാതിനൽകാം.
പ്രബലമായ സാമൂഹിക മാധ്യമങ്ങൾ അധികമായി സ്വീകരിക്കേണ്ട നടപടികൾ
* ചട്ടങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നടത്തിപ്പ് ഏജൻസികളുമായി ഏകോപനത്തിനും തർക്കപരിഹാര സംവിധാനം നടപ്പാക്കാനും ഓഫീസർമാരെ നിയമിക്കണം. മൂന്ന് പേരും ഇന്ത്യക്കാരായിരിക്കണം.
* പരാതികളും സ്വീകരിച്ച നടപടികളും വ്യക്തമാക്കി സാമൂഹിക മാധ്യമസ്ഥാപനം പ്രതിമാസ റിപ്പോർട്ട് അയക്കണം.
* രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, സുഹൃദ് ബന്ധമുള്ള വിദേശരാജ്യങ്ങൾ, പൊതുക്രമം എന്നിവക്കെതിരായ ഉള്ളടക്കം സംബന്ധിച്ചുള്ള പരാതികളിൽ ഉള്ളടക്കത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കണം. ബലാത്സഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, ലൈംഗിക ദൃശ്യങ്ങൾ, കുട്ടികൾക്കെതിരേയുള്ള ലൈംഗീകാക്രമണത്തിനുള്ള ദൃശ്യങ്ങൾ തുടങ്ങിയ ഉള്ളടക്കം സംബന്ധിച്ച പരാതികളിലും ഈ നിർദേശം ബാധകമായിരിക്കും. ഈ ഉള്ളടക്കങ്ങൾ 36 മണിക്കൂറിനുള്ളിൽ നീക്കണം.
* കോടതി, സർക്കാർ, സർക്കാർ ഏജൻസികൾ എന്നിവർ തടയുന്ന നിയമവിരുദ്ധമായ ഒരു വിവരവും പ്രസിദ്ധീകരിക്കരുത്.
* പ്രബലമായ സാമൂഹിക മാധ്യമങ്ങൾക്ക് ഇന്ത്യയിൽ നേരിട്ട് മേൽവിലാസമുണ്ടായിരിക്കണം.
ഡിജിറ്റൽ മീഡിയക്കും ധാർമികമൂല്യ ചട്ടം
* ഒ.ടി.ടി. പ്ലാറ്റ്ഫോം, വാർത്താ പോർട്ടൽ, ഡിജിറ്റൽ മീഡിയ എന്നിവയ്ക്ക് സ്വയംനിയന്ത്രണ സംവിധാനം, കോഡ് ഓഫ് എതിക്സ്, മൂന്ന് തലത്തിലുള്ള തർക്കപരിഹാര സംവിധാനം എന്നിവ വേണം.
* ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ വയസ്സിന്റെ അടിസ്ഥാനത്തിൽ സ്വയം വർഗീകരണം നടത്തണം. സിനിമകൾക്ക് സമാനമായി വയസ്സ് അടിസ്ഥാനമാക്കി ഉള്ളടക്കത്തെ അഞ്ച് വിഭാഗങ്ങളായി തരംതിരിക്കണം. യു വിഭാഗം (യൂണിവേഴ്സൽ), യു/എ ഏഴു വയസ്സോ അതിൽ കൂടുതലോ പ്രായം, യു/എ 13 വയസ്സോ അതിൽ കൂടുതലോ പ്രായം, യു/എ 16 വയസ്സോ അതിൽ കൂടുതലോ പ്രായം, പ്രായപൂർത്തിയായവർക്കുള്ള എ വിഭാഗം എന്നിങ്ങനെയായിരിക്കണം തരംതിരിവ്. പേരന്റൽ ലോക് സംവിധാനം ഒരുക്കണം.
* പ്രസാധകർക്ക് ഒന്നോ രണ്ടോ സ്വയംനിയന്ത്രണ സമിതികളെ നിയോഗിക്കാം. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ വിരമിച്ച ജഡ്ജിമാരോ ഉന്നത വ്യക്തിത്വങ്ങളോ ആയിരിക്കണം സമിതിയെ നയിക്കേണ്ടത്.
* വാർത്താവിതരണ മന്ത്രാലയം ഒരു മേൽനോട്ട സംവിധാനത്തിന് രൂപംകൊടുക്കും.
കടപ്പാട് :കേരളാ ന്യൂസ്
Articles
നമ്മുടെ വഴികളെ ഉപേക്ഷിക്കുക

ജോൺസൺ ശാമുവേൽ കണ്ണൂർ
ദൈവമേ ഒരു വഴിതുറക്കണമേ എന്ന് നമ്മൾ പ്രാർത്ഥിക്കും നമ്മുടെ മനസ്സിലെ വഴിയെ വിട്ടുകളയുകയുമില്ല സ്വന്തമനസ്സിലെ ആശയപ്രകാരം ഒരു വഴിയുണ്ട് അത് നിരപ്പാക്കി തരുവാനാണ് ഉപവസിച്ച് പ്രാർത്ഥിക്കുന്നത് അത് സാധിച്ചാൽ ദൈവം എനിക്കു വേണ്ടി പ്രവർത്തിച്ചു എന്നുപറയും, അല്ലാത്ത പക്ഷം ദൈവം എന്നെ ഉപേക്ഷിച്ചു, ഇതാണ് പൊതുവേ കണ്ടു വരുന്നത്.
എന്നാൽ സങ്കീ: 5 : 8ൽ പറയുന്നു “യഹോവേ എൻ്റെ മുമ്പിൽ നിൻ്റെ വഴിയെ നിരപ്പാക്കി തരേണമേ” ദൈവത്തിൻ്റെ വഴി നിരപ്പായി വരണമെങ്കിൽ നമ്മുടെ വഴി ഉപേക്ഷിക്കണം, മാത്രമല്ല ക്ഷമയോടെ അതിനായി കാത്തിരിക്കുകയും വേണം.
ചെങ്കടലിലും മരുഭൂമിയിലും തിച്ചുളയിലും സിംഹ കുട്ടിലും പൊട്ടക്കിണറ്റിലും അടിമചന്തയിലും ദൈവത്തിന് കാരാഗ്രഹത്തിലും ദൈവത്തിന് വഴിയുണ്ട്, സ്വർഗം ഈ പറയുന്ന മേഖലയിലുടെയാണ് റോഡ് വെട്ടിയിരിക്കുന്നത്.
പ്രിയ വായനക്കാരെ എല്ലാവരേയും പ്രസാദിപ്പിച്ച് സകലരുടേയും ആദരവുകൾ ഏറ്റ് വാങ്ങി ആഘോഷമായി പോകുന്ന ഉല്ലാസയാത്രയല്ല ക്രിസ്തീയ ജീവിതം, പ്രത്യുത നിന്ദകളും അപമാനങ്ങളും സഹിച്ച് ക്രൂശുമേന്തി പോകുന്ന സാഹസിക യാത്രയാണത്.
കരകവിയുന്ന യോർദ്ദാനിൽ ദൈവത്തിന് വഴിയുണ്ട്, പോരാട്ടത്തെ പ്രതിക്ഷിച്ചും കർത്തുകരങ്ങളിൽ തങ്ങളെ ഭരമേല്‍പ്പിച്ച് കൊണ്ടും യിസ്രയേൽജനം അക്കരയ്ക്ക് കാൽ വെക്കുകയാണ്, ഈ വഴിക്ക് നിങ്ങൾ മുമ്പേ പോയിട്ടില്ലല്ലോ? എന്ന് യോശുവ ചോദിക്കുന്നുണ്ട്, ഓരോ ദിവസവും ഇതിന് മുമ്പ് പോയിട്ടില്ലാത്ത വഴിയിൽ കൂടിയല്ലേ ദൈവം നമ്മെ നടത്തുന്നത്.
സങ്കി : 23. തിരുനാമം നിമിത്തം നീതി പാതകളിൽ എന്നെ നടത്തുന്നു, കൂരിരുൾ താഴ് വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല. മരണ നിഴലിൻ താഴ്വരയാണത് . ദൈവത്തിൻ്റെ ഹൈവേ ഇതിലുടെയാണ്, ഇത് നാം ഉൾക്കൊള്ളാൻ തയാറാകണം, നമ്മൾ തനിയേ പോകുകയല്ല. . ലോകവസാനത്തോളം എല്ലാ നാളും ഞാൻ നിങ്ങളോട് കൂടെയുണ്ടന്ന് വാക്ക് പറഞ്ഞവൻ കുടെ കൂട്ടിന് വരും.
“നി എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” ഈ യാത്രയിൽ പലതും എനിക്കെതിരെ അലറി അടുക്കുന്നുണ്ട് എന്നാൽ ഞാൻ കുലുങ്ങാത്തത് അവിടുന്ന് എൻ്റെ കുടെയുണ്ട്, നമുക്കു വേണ്ടി മാത്രമുള്ള വഴി മറ്റാരും ഇതുവരെ നടന്നിട്ടില്ലാത്ത വഴി മറ്റാർക്കും നടക്കാനുമാകാത്ത ദൈവത്തിൻ്റെ പ്രത്യക വഴി, ആ വഴിയെ നടപ്പാൻ പാകത്തിൽ നിരപ്പാക്കി തരണമേ എന്ന് പ്രാർത്ഥിക്കാം.
ദൈവത്തിൻ്റെ പ്രത്യേക വഴിയെ സമർപ്പണമുള്ളവർക്കു മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. തണ്ട് വെച്ച പടകും പ്രതാപമുള്ള കപ്പലും ഈ വഴിയേ പോകയില്ല, നമ്മുടെ വഴികളെ ഉപേക്ഷിച്ച് നിൻ്റെ ഹിതം പോലെ എന്നെ നടത്തണമേ എന്ന് പറഞ്ഞ് നിരുപാധികം നമ്മെ സമർപ്പിക്കണം.
സങ്കി.25 :9ൽ. “സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു സൗമ്യതയുള്ളവർക്ക് തൻ്റെ വഴി പഠിപ്പിച്ച് കൊടുക്കുന്നു”.
ശിഷ്യപ്പെടുവാൻ തയ്യാറാകാത്തവരെ എങ്ങനെ പഠിപ്പിക്കും, നാശത്തിലേക്കുള്ള വഴി വിശാലമാണ് എന്നാൽ ഈ വഴി വളരെ ഇടുക്കം ഞെരുക്കം ഇതു വഴി വരുന്നവർ ചുരുക്കമാണ്.
ഈ ലോകർ ആക്ഷേപം ചൊല്ലിയാലും ദുഷ്ടർ പരിഹാസം ഓതിയാലും എൻ പ്രാണനാഥൻ പോയതായ പാത മതി, എന്ന് ഭക്തൻ പാടിയത് വെറുതെയല്ല, ദൈവത്തിൻ്റെ വഴിയുടെ പ്രത്യകത നേരുള്ളവന് ഇത് ഒരു ദുർഗമാണ്, നടപ്പിൽ നിർമ്മലനായവന് ഇത് അഭയമാണ്.
ഉഡായിപ്പുകാർ എപ്പോഴും കുറുക്കുവഴി തേടും, പരിശോധന നടത്തുന്ന ഉദ്യേഗസ്ഥരെ വെട്ടിച്ച് പോകാനാണ്. എന്നാൽ പരമാർത്ഥതയോടെ പോകുന്നവന് അതിൻ്റെ ആവശ്യമില്ല കാരണം സത്യം അവരുടെ അരകച്ചയാണ്, നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും. ദൈവത്തിൽ ആശ്രയിക്കുന്നവൻ തിരമാലകളുടെ മുകളിലുടെ വഴിയുണ്ടാക്കി പോകും, ഇളകി മറിയുന്ന സാഗരത്തിലും ദൈവത്തിന് വഴിയുണ്ട് .യിസ്രയേൽമക്കൾക്ക് ചെങ്കടൽ ഉണങ്ങിയ നിലമായെങ്കിൽ ഫറവോന്യസൈന്യത്തിന് അത് മരണത്തിൻ്റെ പാതയായി മാറി. മറ്റാർക്കും കടക്കുവാൻ കഴിയാത്ത വഴിയാണ് ദൈവം നമുക്കു വേണ്ടി തുറക്കുന്നത്.
എല്ലായ്പ്പോഴും പട്ടുവിരിച്ച പരവതാനിയിലുടെ നടത്തുമെന്ന് വിചാരിക്കരുത്. കല്ലും മുള്ളും കാടും മേടും നിറഞ്ഞ പാതകളിലുടെ മരണ നിഴലിൽ താഴ്വരകളിലൂടെ ഒരു പക്ഷേ യാത്ര ചെയ്യേണ്ടി വന്നേക്കാം, പതറി പോകരുത്, സർവ്വശക്തൻ്റെ കരം കുടെയുണ്ട്, നമ്മെ എത്തേണ്ടിടത്ത് എത്തിക്കുവാനുള്ള ബൈപാസ് റോഡുകളാണത് . ഒന്നിലും തളരുവാൻ പാടില്ല. ക്രുരമാം ശോധനകൾ നിറഞ്ഞ കൂരിരുൾ പാതകളിലൂടെ ഈ പുതിയ വർഷം യാത്ര ചെയ്യേണ്ടി വന്നാൽ ആടിയുലഞ്ഞ് പോകരുത്, ദൈവഹിതം സംബന്ധിച്ച് ഒക്കെയും പൂർണ്ണ നിശ്ചയം പ്രാപിച്ച് മുമ്പോട്ട് പോകുക, നമ്മെ അവിടുന്ന് എത്തേണ്ടിടത്ത് എത്തിക്കും.
ആകയാൽ നമ്മുടെ വഴികളെ ഉപേക്ഷിക്കുക.
★★★★★★★★★★★★★★★