Media
കണ്ടൽക്കാടിന്റെ സൗന്ദര്യം നടന്നാസ്വദിക്കാൻ ‘അൽ ഗുറം’

അബുദാബി: കണ്ടൽക്കാടിന്റെ കാഴ്ചയാസ്വദിച്ച് നടക്കാൻ അബുദാബിയിൽ പുതിയ പാർക്ക് ‘അൽഗുറം’ തുറന്നു.
ശൈഖ് സായിദ് റോഡിൽ അബുദാബിയിലേക്ക് വരുന്ന ഭാഗത്താണ് വെള്ളക്കെട്ടിനും കണ്ടൽക്കാടിനും അഭിമുഖമായി മനോഹരമായ നടപ്പാതയടക്കമുള്ള പാർക്ക് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി നവീകരണം നടന്നുകൊണ്ടിരുന്ന കോർണിഷാണ് പുതിയ ഒട്ടേറെ സവിശേഷതകളുമായി സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. എല്ലാവർക്കും പ്രവേശിക്കാവുന്ന വിശ്രമ, വ്യായാമ, വിനോദകേന്ദ്രങ്ങൾ അൽ ഗുറം പാർക്കിന്റെ പ്രത്യേകതയാണെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
സന്ദർശകർക്കായി വ്യായാമ, യോഗ ഇടങ്ങൾ, 3.5 കിലോമീറ്റർ നടപ്പാത, സൈക്ലിങ് ട്രാക്കുകൾ എന്നിവയ്ക്കുപുറമേ കയാക്കിങ് ആസ്വദിക്കാനും അവസരമുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ, പുസ്തകങ്ങൾ വായിക്കുന്നതിനുള്ള ഇടങ്ങൾ എന്നിവയും കോർണിഷിൽ ഒരുക്കിയിട്ടുണ്ട്. ഇവിടത്തെ പ്രശസ്തമായ ഡോൾഫിൻ പാർക്ക് നവീകരിച്ചതിന് പുറമേ ബാർബിക്യൂ സ്റ്റേഷനുകളും പൊതുശൗചാലയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കുടുംബങ്ങൾക്കായി ഒട്ടേറെ വിനോദകേന്ദ്രങ്ങളുടെ നിർമാണമാണ് അബുദാബിയിൽ പുരോഗമിക്കുന്നത്. അബുദാബി ക്രൂയിസ് ടെർമിനലിനൊപ്പം റീം ഐലൻഡിലെ അൽ ഫേ പാർക്ക്, മാർസ മിന എന്നിവയും സഞ്ചാരികൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
കടപ്പാട് :കേരളാ ന്യൂസ്
Media
പുതുക്കിയ വെള്ളക്കര വര്‍ധന പ്രാബല്യത്തില്‍; നിരക്കില്‍ അഞ്ചു ശതമാനം വര്‍ധന

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വെള്ളക്കര വർധന പ്രാബല്യത്തിൽ. ഏപ്രിൽ ഒന്ന് മുതലുള്ള അടിസ്ഥാന കുടിവെള്ള നിരക്കിൽ അഞ്ചു ശതമാനം വർധന ജല അതോറിറ്റി നടപ്പാക്കും. ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് കുറഞ്ഞ നിരക്ക് 4 രൂപ എന്നത് 4 രൂപ 20 പൈസയാകും. പ്രതിമാനം 10000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് എട്ട് സ്ലാബ് അടിസ്ഥാനമാക്കി ബില്ലിൽ അഞ്ചു ശതമാനം ഉയരും.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ ഉയർത്തുന്നതിനായി ഇടതുസർക്കാർ അംഗീകരിച്ച ഒരു ഉപാധിയാണ് വെള്ളക്കര വർധന. ഏപ്രിൽ ഒന്നുമുതൽ വെള്ളക്കരം അടിസ്ഥാന നിരക്ക് അഞ്ചു ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ ഫെബ്രുവരി പത്തിന് ഉത്തരവിറക്കിയിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഉത്തരവ് രഹസ്യമാക്കിവച്ചെങ്കിലും പുറത്തുവന്നതോടെ നിരക്കുവർധന തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പിന്റെ വിശദീകരണം.
എന്നാൽ വെള്ളക്കരം വർധിപ്പിക്കാനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജല അതോറിറ്റി ഈ മാസം മുതൽ കുടിവെള്ള നിരക്ക് പുതുക്കി നിശ്ചയിച്ചു. ഗാർഹികം, ഗാർഹികേതരം, വ്യവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രിൽ മാസം മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ഉന്നത ജല അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.
ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിനുള്ള കുറഞ്ഞ നിരക്ക് 4 രൂപ 20 പൈസയാകും. പ്രതിമാസം 10000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് നിലവിൽ എട്ട് സ്ലാബുകൾ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത നിരക്കുകളാണ്. ഇത് 1000 ലിറ്ററിന് അഞ്ചു രൂപ മുതൽ 14 രൂപ വരെ എന്ന നിലവിലെ താരിഫിൽ പ്രതിഫലിക്കും.
ജലവിഭവ വകുപ്പ് നേരത്തെ ഉത്തരവിറക്കിയതിനാൽ വർധന നടപ്പിലാക്കാൻ ഇനി ജല അതോറിറ്റി പുതിയ ഉത്തരവ് ഇറക്കേണ്ടതില്ല.
കടപ്പാട് :കേരളാ ന്യൂസ്
Media
പതിനാറ് രാജ്യങ്ങളിൽ ഇഫ്താർ വിതരണം നടത്താനൊരുങ്ങി സൗദി അറേബ്യ

റിയാദ്: പതിനാറ് രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുന്ന പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി സൗദി അറേബ്യ. കൊവിഡ് പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് സൗദി 16 രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തു.
വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ക്കനുസരിച്ച് അതത് രാജ്യങ്ങളിലെ സൗദി എംബസികളുമായും ഇസ്ലാമിക് മന്ത്രാലയ കേന്ദ്രങ്ങളുമായും ഏകോപിപ്പിച്ചാണ് വിതരണം നടത്തുക. ലോകമെമ്പാടമുള്ള മുസ്ലിംകളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമികകാര്യ മന്ത്രാലയം നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് എല്ലാ പിന്തുണയും നല്കുന്ന സല്മാന് രാജാവിനും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഇസ്ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍ അശൈഖ് നന്ദി അറിയിച്ചു. ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ഓരോ രാജ്യങ്ങളിലെയും ഗുണഭോക്താക്കളുടെയും വിതരണ തൊഴിലാളികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വേണ്ട കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.