Articles
ദൈവപുത്രന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ചത് എന്തിനായിരുന്നു?
ദൈവപുത്രന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ചത് എന്തിനായിരുന്നു? ഈ ചോദ്യമുയരുന്ന വേളയിൽ നല്‍കുവാന്‍ ലളിതമായ ഒരുത്തരം സെന്‍റ് പോള്‍ നല്‍കുന്നുണ്ട്. “യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കുവാനാണ്” ( 1 തിമോ 1:15).
ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിൻ്റെ വിവിധ ഉദ്ദേശ്യങ്ങൾ തിരുവചനത്തിൽ കാണാം. പിതാവിനെ വെളിപ്പെടുത്തുവാനാണ്, ന്യായപ്രമാണം പൂര്‍ത്തീകരിക്കാനാണ്, ദൈവരാജ്യം പ്രസംഗിക്കാനും അതിൻ്റെ സംസ്ഥാപനത്തിനുമാണ്, പിശാചിനെ പരാജയപ്പെടുത്തുവാണ് തുടങ്ങി വിവിധങ്ങളായ മനുഷ്യാവതാര ലക്ഷ്യങ്ങള്‍ തിരുവചനത്തില്‍ കാണാം. എന്നാൽ ആദിമാതാപിതാക്കളുടെ അനുസരണക്കേടിൻ്റെ ഫലമായി ആത്മീയമരണം സംഭവിച്ച മനുഷ്യവംശത്തെ പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും രക്ഷിക്കുക എന്നതായിരുന്നു ഇവയിലേറ്റം പ്രധാനം.
മംഗളവാര്‍ത്തയുടെ വേളയില്‍ ഗബ്രിയേല്‍ ദൈവദൂതന്‍ പരിശുദ്ധ മാതാവിനോടു പറയുന്ന ഒരു വചനമുണ്ട്. “അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു മോചിപ്പിക്കും, അതിനാല്‍ നീയവന് യേശു എന്ന് പേരിടണം” (മത്തായി 1:21). തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കുന്നവനാണ് രക്ഷകൻ. ഇവിടെയാണ് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമുയരുന്നത്. ആദവും ഹവ്വയും ഏദെനില്‍ സാത്താന്‍റെ മുന്നില്‍ പരാജയപ്പെട്ടില്ലായിരുന്നുവെങ്കിൽ, അവരും അവരുടെ സന്താനപരമ്പരകളും ഉള്‍പ്പെടുന്ന മനുഷ്യവര്‍ഗ്ഗം മുഴുവനും നിഷ്കന്മഷ പ്രകൃതയില്‍ നിത്യ കാലം നിലനിൽക്കുമായിരുന്നില്ലേ, അങ്ങനെയെങ്കില്‍ രക്ഷകൻ ഭൂമിയില്‍ ജനിക്കേണ്ടിവരുമായിരുന്നോ ? ഒരിക്കലും വേണ്ടി വരില്ലായിരുന്നു. നിഷ്കന്മഷ ലോകത്തിനു രക്ഷകന്‍റെ ആവശ്യമില്ലല്ലോ.
അങ്ങനെയെങ്കിൽ നമുക്കു ക്രിസ്തുമസ് ആഘോഷം ഉണ്ടാകില്ലായിരുന്നു, ക്രിസ്തുസംഭവങ്ങളുടെ തുടര്‍ച്ചയായി വരുന്ന കഷ്ടാനുഭവ വാരമോ ഉയിര്‍പ്പു തിരുനാളോ ഉണ്ടാകില്ലായിരുന്നു, ചുരുക്കത്തിൽ ലോകം മുഴുവനിലും ഏദെന്‍ പറുദീസയുടെ പ്രശാന്തിയും വിശുദ്ധിയും വ്യാപരിക്കുമായിരുന്നു. രക്ഷയുടെ സമ്പൂര്‍ണ്ണതയും ജീവന്‍റെ സദ്ഫലങ്ങളും ആസ്വദിച്ചു മനുഷ്യവര്‍ഗ്ഗം ഭൂമുഖത്ത് ആറാടുമായിരുന്നു. സായന്തനങ്ങളില്‍ മനുഷ്യനോടൊത്ത് നടക്കാന്‍ വരുന്ന സൃഷ്ടാവും വെയിലാറും വേളകളിലെല്ലാം അവിടുത്തെ മെതിയടിശ്ശബ്ദം കേള്‍ക്കാന്‍ കാത്തിരിക്കുന്ന മനുഷ്യരെയുമായിരിക്കും ഭൂമിയിലെങ്ങും കാണുക.
നീതിയും വിശ്വസ്തതയുംകൊണ്ട് അരമുറുക്കി രാജ്യഭരണം നടത്തുന്ന നീതിനിഷ്ഠനായ ഒരു രാജാവിനെക്കുറിച്ച് പ്രവാചകനായ ഏശയ്യാ ദീർഘദർശനം ചെയ്യുന്നുണ്ട്.(ഏശയ്യ 11: 5-8) ഇതിൻ്റെ സാക്ഷാത്കാരമായിരിക്കും നിഷ്കന്മഷ ലോകത്തിൽ എല്ലായിടത്തും ഉണ്ടാവുക. ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കുന്നു ലോകം, അവിടെ പുള്ളിപ്പുലിയും കോലാട്ടിന്‍ കുട്ടിയും ഒന്നിച്ചു വസിക്കുന്നു, പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയുന്നു, കൊച്ചു കുഞ്ഞുങ്ങള്‍ അവയെ നയിക്കുന്നു, പശുവും കരടിയും ഒരിടത്തു മേയുകയും അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കുകയും ചെയ്യുന്നു, കാളയെപ്പോലെ വൈക്കോല്‍ തിന്നുന്ന സിംഹക്കൂട്ടങ്ങളും സര്‍പ്പത്തിന്‍റെ പൊത്തിനു മുകളില്‍ കളിക്കുന്ന കുഞ്ഞുങ്ങളും അണലിയുടെ അളയില്‍ കൈയിടുന്ന കുഞ്ഞുങ്ങളുമെല്ലാം ഈ ഭൂമുഖത്തെ സര്‍വ്വസാധാരണമായ കാഴ്ചയായിരിക്കും.
രക്ഷകനു രംഗപ്രവേശം ചെയ്യുവാന്‍ തക്കവിധം ആദിമാതാപിതാക്കളുടെ ജീവിതത്തില്‍ വലിയൊരു ആത്മീയാധഃപതനം സംഭവിച്ചില്ലായിരുന്നെങ്കില്‍ നമ്മുടെ നഷ്ടം ഏറെ വലുതായിരിക്കും എന്നൊരു ചിന്ത കത്തോലിക്കാ ദൈവശാസ്ത്രജ്ഞർ പ്രകടിപ്പിക്കുന്നുണ്ട്. ദൈവസ്നേഹത്തിൻ്റെ ആഴം മനുഷ്യനു മനസ്സിലാക്കാൻ കൂടി ഏദെനിലെ വീഴ്ച ഉപകരിച്ചു. ലത്തീന്‍ സഭയുടെ ദുഃഖവെള്ളിയാഴ്ച പ്രാര്‍ത്ഥന ഇപ്രകാരമാണ് “O happy fault, O necessary sin of Adam, which gained for us so great a Redeemer!” “ഇത്രവലിയൊരു രക്ഷകനെ ലഭിക്കാന്‍ ആദത്തിന്‍റെ പാപം ആവശ്യമായിരുന്നു. അത് ഭാഗ്യപ്പെട്ടതായിരുന്നു!
“രക്ഷകനാഗമിക്കാന്‍
ഹേതുവാം പാപമേ, ഭാഗ്യപൂര്‍ണ്ണം”
പാപശാസ്ത്ര സംബന്ധിയായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു പ്രസ്താവനയാണ് റോമന്‍ സഭയുടെ ലിറ്റര്‍ജിയിൽ കാണുന്നത്. വാസ്തവത്തില്‍ ദൈവിക പദ്ധതികളുടെ അതിഗഹനമായ ഒരിടപെടലിന്‍റെ ചിത്രമാണ് ആദമിന്‍റെ വീഴ്ചയിലും രക്ഷകന്‍റെ ജനത്തിലും വെളിപ്പെടുന്നത് എന്നു സാരം.
രക്ഷകനാഗമിക്കാന്‍ ഹേതുവാകുന്ന വിധം ആദത്തില്‍ സംഭവിച്ച വീഴ്ച “ഭാഗ്യപൂര്‍ണ്ണമായ അപരാധ”മായിരുന്നു എന്നാണ് വിശുദ്ധ തോമസ് അക്വിനാസ് അഭിപ്രായപ്പെടുന്നത്. ഈ വീഴ്ചയുടെ പരിണിതഫലമായിട്ടാണ് ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചത്. അവിടുന്ന് ദൈവസ്നേഹത്തിന്‍റെ ആഴങ്ങള്‍ നമുക്കു വെളിപ്പെടുത്തിത്തന്നു. ” ദൈവപുത്രന്‍റെ രക്ഷാകരപ്രവൃത്തികളിലൂടെ മനുഷ്യപ്രകൃതി മഹത്തരമായ ഔന്നധ്യത്തിലേക്ക് ഉയര്‍ത്തപ്പെട്ടു; ആദാമ്യപാപം രക്ഷകൻ്റെ ജനനത്തിലൂടെ പരിഹരിക്കപ്പെടുകയും ചെയ്തു” അങ്ങനെയെങ്കിൽ ആദത്തിൻ്റെ വീഴ്ചയെ “ഭാഗ്യപൂര്‍ണ്ണമായ അപരാധം” എന്നല്ലാതെ എന്തു പറയണം ? വിശുദ്ധ അക്വീനാസിൻ്റെ ചിന്തകളുടെ ആഴം നമ്മെ അത്ഭുതപ്പെടുത്തും.
ആദിമാതാപിതാക്കള്‍ പാപം ചെയ്യുന്നതില്‍നിന്ന് ദൈവം അവരെ എന്തുകൊണ്ട് തടഞ്ഞില്ല എന്ന ചോദ്യത്തിന് അഞ്ചാം നൂറ്റാണ്ടിലെ മഹാനായ ലിയോ മാര്‍പാപ്പാ നല്‍കുന്ന ഉത്തരവും ഇവിടെ പ്രസക്തമാണ്. “പിശാചിന്‍റെ അസൂയകൊണ്ടു നമുക്കു നഷ്ടമായതിനേക്കള്‍ വളരെയേറെ അനുഗ്രഹങ്ങള്‍ ക്രിസ്തുവിന്‍റെ അവാച്യമായ കൃപയിലൂടെ നമുക്കു ലഭിച്ചു” എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പൊസ്തൊലനായ പൗലോസും ആദത്തിന്‍റെ വീഴ്ചയെ ഇപ്രകാരം തന്നെയാണു വിവരിക്കന്നത്. അദ്ദേഹം റോമാ ലേഖനത്തില്‍ എഴുതി “പാപം പെരുകിയിടത്തു ദൈവകൃപ അത്യന്തം വര്‍ദ്ധിച്ചു”
മനുഷ്യന്‍റെ അടിസ്ഥാനപ്രശ്നമായ പാപം എന്ന വിഷയത്തെ അത്ര നിസ്സാരമായി കണ്ടുകൊണ്ടല്ല വിശുദ്ധ ശ്ലീഹായും സഭയുടെ വേദപാരംഗതന്മാരും “പാപം” എന്ന വിഷയത്തെ സമീപിച്ചിരിക്കുന്നത്. പാപമെന്നു പറയുമ്പോള്‍ അതിന്‍റെ ഏറ്റവും തീവ്രമായ അവസ്ഥയാണ് നമ്മുടെ മുന്നിൽ വരുന്നത് . കൊലപാതകം, ബലാത്സംഗം, വ്യഭിചാരം, മയക്കുമരുന്ന് ഉപയോഗം, വഞ്ചന, രക്തരൂക്ഷിത അക്രമങ്ങള്‍, തീവ്രവാദം, ഭീകരാക്രമണങ്ങൾ… തുടങ്ങി പാപത്തിന്‍റെ കഠിനമായ സ്ഥിതിവിശേഷമാണ് നമ്മുടെ ചിന്തയില്‍ വരുന്നത്. എന്നാല്‍ പാപികളില്‍ ഒന്നാമനായി തന്നെ അവതരിപ്പിച്ച സെന്‍റ് പോള്‍ (1 തിമോത്തി 1:15) ഇത്തരം യാതൊരു ക്രൂരകൃത്യവും ചെയ്ത വ്യക്തിയല്ല. എന്നിട്ടും താന്‍ ഏറ്റവും വലിയ പാപിയാണെന്ന ചിന്ത അദ്ദേഹത്തിന് അനുഭവപ്പെട്ടത് എന്തുകൊണ്ടായിരുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇതിന് ഉത്തരം തേടുമ്പോൾ, പൗലോസ് പാപത്തിൻ്റെ തീവ്രതയളക്കാൻ ഉപയോഗിച്ച മാനദണ്ഡം എന്തായിരുന്നു എന്ന മറുചോദ്യവും പ്രസക്തമാണ്.
ആത്മീയമായി വളരുന്തോറും പാപത്തെ സംബന്ധിച്ചു കൂടുതല്‍ കൂടുതല്‍ അവബോധമുള്ളവനായി ക്രിസ്തുഭക്തന്‍ മാറുന്നു. പാപസംബന്ധിയായി രൂപപ്പെടുന്ന ഈ സൂക്ഷ്മാവബോധം ദൈവവുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. പൗലോസിന് അനുഭവപ്പെട്ട തീവ്രമായ പാപബോധം ഒരുപക്ഷേ നമ്മുടെ ദൃഷ്ടിയില്‍ വളരെ നിസ്സാരമായിരിക്കും. ഓരോ വ്യക്തിയും എത്തിച്ചേര്‍ന്നിരിക്കുന്ന ആത്മീയ നിലവാരവും തനിക്കു ദൈവവുമായുള്ള ബന്ധം എത്രമേല്‍ ശക്തമാണ് എന്നതുമാണ് പാപബോധത്തിന് മാനദണ്ഡമെന്ന് പൗലോസ് സ്ലീഹായിലൂടെ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നു.
മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ പാപത്തോടുള്ള ക്രിസ്ത്യാനികളുടെ സമീപനത്തിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. “പാപത്തെ കേവലം വളര്‍ച്ചാ സംബന്ധമായ വൈകല്യമായും മാനസിക ദൗര്‍ബല്യമായും ഒരബദ്ധമായും അപര്യാപ്തമായ സാമൂഹിക വ്യവസ്ഥിതിയുടെ അനിവാര്യഫലമായും” വ്യാഖ്യാനിക്കാന്‍ നാം പ്രലോഭിതരാകുന്നു; ഇത്തരം പ്രവണതകൾക്കെതിരേ കത്തോലിക്കാ സഭ (മതബോധനഗ്രന്ഥം) മുന്നറിയിപ്പു നല്‍കുന്നു.
ലോകത്തില്‍ വ്യാപരിക്കുന്ന തിന്മയുടെ സംസ്കാരം വിശ്വാസികളിലും വലിയ സ്വാധീനം ചെലുത്തുന്നു. അതിനാല്‍ പാപം എന്ന വിഷയത്തെ ഇന്ന് കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കേണ്ടതുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പാപത്തിന് നല്‍കിയിരിക്കുന്ന ഒരു നിര്‍വ്വചനം ഈ വിഷയത്തില്‍ ആഴമേറിയ ഒരു വെളിപാടാണ് നമുക്കു നല്‍കുന്നത്. വിശ്വാസവും അവരുടെ അനുദിന ജീവിതവും തമ്മിലുള്ള പിളര്‍പ്പാണ് ഇക്കാലത്തെ ഏറ്റവും ഗുരുതരമായ പാപം (One of the gravest errors of our time is the dichotomy between the faith which many profess and the practice of their daily lives)
നൂറ്റാണ്ടുകള്‍ക്കപ്പുറം പഴയനിയമത്തിലെ പ്രവചാകന്മാര്‍ ഈ ഇടര്‍ച്ചയ്ക്കെതിരായി അതിഘോരമായി പ്രതികരിച്ചിരുന്നു. വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ഈ അന്തരത്തെ കപടനാട്യമായി കണ്ടുകൊണ്ട് പുതിയനിയമത്തില്‍ ഈശോമശിഹായും ഈ പാപത്തെ നിശിതമായി എതിര്‍ക്കുന്നുണ്ടെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓര്‍മ്മിപ്പിക്കുന്നു.
വിശ്വാസവും ജീവിതവും തമ്മിലുള്ള അന്തരം ഉളവാക്കുന്ന പാപത്തെക്കുറിച്ച വിശുദ്ധ പൗലോസും റോമാ ലേഖനത്തിൽ ഇപ്രകാരം എഴുതുന്നു “മറ്റുള്ളവരെ പഠിപ്പിക്കുന്ന നീ നിന്നെത്തന്നെ പഠിപ്പിക്കാത്തതെന്ത്? മോഷ്‌ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്‌ടിക്കുന്നുവോ? വ്യഭിചാരം ചെയ്യരുതെന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയം കവര്‍ച്ച ചെയ്യുന്നുവോ? നിയമത്തില്‍ അഭിമാനിക്കുന്ന നീ നിയമം ലംഘിച്ച് ദൈവത്തെ അവമാനിക്കുന്നുവോ? (റോമാ 2 : 21-24)
പാപം ചെയ്ത വ്യക്തിയില്‍ അതിന്‍റെ കുറ്റബോധം സൃഷ്ടിക്കുന്ന മാനസിക പ്രയാസങ്ങള്‍ അതീതീവ്രമായിരിക്കും. തിരുവചനത്തില്‍ നിന്നു തന്നെ നല്ല രണ്ട് ഉദാഹരണങ്ങള്‍ കാണുവാന്‍ കഴിയും. ഗുരുവിനെ ഒറ്റിക്കൊടുത്ത യൂദാ കുറ്റബോധത്താല്‍ ആത്മഹത്യചെയ്ത സംഭവം മത്തായിയുടെ സുവിശേഷം 27:5ല്‍ വായിക്കാന്‍ കഴിയുന്നു. എന്നാല്‍ ഗുരുവിനെ തള്ളിപ്പറഞ്ഞ പത്രോസ് ഈ വേദനയെ അതിജീവിച്ചത് ഗുരുവിനു തന്നോടുള്ള നിസ്സീമമായ സ്നേഹത്തെ ഓര്‍മ്മിച്ചുകൊണ്ടായിരുന്നു. ഗുരു ഉത്ഥാനം ചെയ്തെന്ന വാര്‍ത്ത കേട്ടയുടൻ പത്രോസ് അതിവേഗത്തിലാണ് കല്ലറയ്ക്കലേക്ക് ഓടിയത്. ദൈവസ്നേഹത്തിന്‍റെ ആഴങ്ങളെ തിരിച്ചറിഞ്ഞവനെ പാപത്തിന്‍റെ ശക്തിക്ക് കീഴ്പ്പെടുത്താന്‍ കഴിയില്ല
ഭാഗ്യസ്മരണാര്‍ഹനായ വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പായുടെ The Redeemer of Man എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഒരു പ്രസ്താവന നടത്തുന്നു. “ദൈവത്തിന്‍റെ സ്നേഹം പാപത്തേക്കാള്‍ ഏറെ ശക്തമാണ്” “Above all, love (of God) is greater than sin” (The Redeemer of Man, chapter 9). ദൈവസ്നേഹത്തിന്‍റെ ആഴവും വ്യാപ്തിയും മഹത്വവും വെളിപ്പെടുത്തി പരിശുദ്ധ പിതാവ് നല്‍കുന്ന പ്രഖ്യാപനം ദൈവസ്നേഹത്തെ സംബന്ധിച്ചു വായിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹത്തരമായ ഒരു വ്യാഖ്യാനമായിരുന്നു. തീർച്ചയായും ദൈവത്തിന്‍റെ സ്നേഹം നമ്മുടെ പാപത്തേക്കാള്‍ ഏറെ ശക്തമാണ്. അതിനാൽ തൻ്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രയേറെ സ്നേഹിച്ചു!
പാപത്തിന്‍റെയും മരണത്തിന്‍റെയും ദാസ്യത്തില്‍നിന്നും ദൈവസ്നേഹത്തിന്‍റെ ഔന്നത്യത്തിലേക്ക് കടന്നു വരാൻ ഓരോ മനുഷ്യനും കഴിയുമെന്ന പ്രത്യാശയാണ് ക്രിസ്തുമസിൻ്റെ കാലാതിവർത്തിയായ സന്ദേശം…
കടപ്പാട് :മാത്യൂ ചെമ്പുകണ്ടത്തിൽ
Sources:marianvibes
Articles
അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക
ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ് നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതിയുടെ ഒരു അനിവാര്യ ഘടകമാണ്. യേശു ഭൂമിയിലായിരുന്നപ്പോൾ നീതിയും ന്യായവും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളെ യേശു പൂർണമായി പ്രതിഫലിപ്പിച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായവും കരുണാപൂർവമായ നീതിയും സമറിയാക്കാരനെക്കുറിച്ചുള്ള യേശു ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമില്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യനെ സഹായിക്കുകവഴി സമറിയാക്കാരൻ നീതിയും ന്യായവുമുള്ള കാര്യമാണു ചെയ്‌തത്.
ലോകത്തിന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടിച്ചിരിക്കുന്ന, കണ്ണു മൂടി കെട്ടിയിരിക്കുന്ന ഒരു സ്ത്രീയായി ചിത്രീകരിക്കുന്നുണ്ട്. മനുഷ നീതി മുഖപക്ഷമില്ലാത്തതായിരിക്കാൻ, അതായത് സമ്പത്തോ സ്വാധീനമോ സംബന്ധിച്ച് അന്ധമായിരിക്കാനാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രതിയുടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാപൂർവം തുലാസിൽ തൂക്കിനോക്കണം. വാളുകൊണ്ട്, നീതി നിഷ്കളങ്കരെ സംരക്ഷിക്കുകയും കുറ്റം ചെയ്തവരെ ശിക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു
ഭൂമിയിലായിരുന്നപ്പോൾ യേശു നീതിയുക്തവും ന്യായവുമായ മനോഭാവം പ്രകടമാക്കുകയുണ്ടായി. അവൻ നീതിമാനും ന്യായമുള്ളവനുമായിരുന്നു. മാത്രമല്ല, സഹായമാവശ്യമുണ്ടായിരുന്ന ആളുകൾക്കായി, കഷ്ടപ്പാടിനും രോഗത്തിനും മരണത്തിനും അടിപ്പെട്ടവരായിരുന്ന പാപികളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes
Articles
ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്
ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.
ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക
ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes
Articles
കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്
ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.
ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.
ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news9 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം