Travel
കൊല്ലത്ത് കാണേണ്ട പ്രധാനപ്പെട്ട 20 വിനോദസഞ്ചാര കേന്ദ്രങ്ങൾ
![](https://theendtimenews.com/wp-content/uploads/2024/05/kollam-big.jpg)
കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ലകളിലൊന്നാണ് കൊല്ലം. മനോഹരമായ കായലുകള്‍. കടൽത്തീരങ്ങൾ, ചരിത്രപരമായ സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയവ കൊല്ലത്തെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു. കൊല്ലം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് സഹായകമാകുന്ന, കൊല്ലം ജില്ലയിലെ മികച്ച 20 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക ഇതാ.
1. കൊല്ലം ബീച്ച്
കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ് കൊല്ലം ബീച്ച്. സൂര്യസ്‌നാനം ഏറ്റുകിടക്കുന്ന തീരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകളും വെള്ളമണല്‍ത്തരികളും ചേര്‍ന്ന് തീര്‍ക്കുന്ന മനോഹര കാഴ്‌ച നൂറുകണക്കിന് സഞ്ചാരികളെ മഹാത്മാഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന ഈ ബീച്ചിലേക്ക് ആകര്‍ഷിക്കുന്നു. ബീച്ചിലും പരിസരങ്ങളിലും അലയടിക്കുന്ന ശാന്തത ഇവിടമൊരു മികച്ച ഒഴിവുകാല വിനോദ കേന്ദ്രമാക്കുന്നു. ഇവിടെ സുരക്ഷിതമായി കടലില്‍ കുളിക്കുകയും നീന്തുകയും ചെയ്യാം. കുറഞ്ഞ ചെലവില്‍ താമസിക്കാനും ആഹാരം കഴിക്കാനും കഴിയുന്ന നിരവധി ഹോട്ടലുകളും റിസോർട്ടുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരഹൃദയത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ് ബീച്ച്.
2. അഷ്ടമുടിക്കായല്‍
അഷ്ടമുടിക്കായല്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടുകളിലെ യാത്രയാണ്. ഒരു സഞ്ചാരിയും ഒരിക്കലും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമായിരിക്കും ഈ യാത്ര. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹൗസ്‌ബോട്ട് യാത്രയ്‌ക്കായി നിരവധി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ് കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായല്‍. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെതൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു.
മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന ചീനവല ഈ കായലിലെ ഒരു സാധാരണ കാഴ്ചയാണ്. കായലും അതിന്റെ തീരത്തുള്ള കൊല്ലം പട്ടണവും നീണ്ടകര തുറമുഖവും സംസ്ഥാനത്തിന്റെ കശുവണ്ടിസംസ്കരണ-വ്യാപാരത്തിനും സമുദ്രോല്പന്ന വ്യവസായങ്ങൾക്കും ആവശ്യമായ ഗതാഗത മാർഗമായി വർത്തിക്കുന്നു. കായലരികത്തായി താമസിക്കുന്ന ജനവിഭാഗങ്ങൾ മത്സ്യബന്ധനം, കയർ നിർമ്മാണത്തിലേക്കാവശ്യമായ ചകിരി വേർതിരിക്കുന്നതിനുള്ള ചകിരിപൂഴ്ത്തൽ, ഉൾനാടൻ ജലഗതാഗത സേവനം എന്നീ തൊഴിലുകളിലൂടെ ജീവിതോപാധി കണ്ടെത്തുന്നു.
കൊല്ലം ബോട്ട് ക്ലബിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബോട്ടു സവാരി കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്നു. മറ്റു നിരവധി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ ബോട്ട് സവാരി പ്രവേശനമൊരുക്കുന്നു. കൂടാതെ ആഡംബര ഹൗസ് ബോട്ടുകളും സേവനങ്ങൾ നത്തുന്നു. ഈ ജലസംഭരണിയിലൂടെയുള്ള ബോട്ട് സവാരി എട്ട് മണിക്കൂർ സമയം വരുന്നതാണ്. തടാകങ്ങൾ,കനാലുകൾ, വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങൾ എന്നിവയിലൂടെയുള്ള ഈ സവാരി അഷ്ടമുടിക്കായലിന്റെ സമഗ്ര സൗന്ദര്യം നുകരാൻ അവസരമൊരുക്കുന്നു.
3. ശാസ്താംകോട്ട കായൽ
തീരത്ത് സ്ഥിതി ചെയ്യുന്ന ശാസ്‌താ ക്ഷേത്രത്തില്‍ നിന്നാണ് കായലിന് ഈ പേര് ലഭിച്ചത്. കായല്‍യാത്രക്കുള്ള സൗകര്യവും പ്രകൃതി സൗന്ദര്യവും ശാസ്‌താംകോട്ട കായലിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മനോഹരവും പ്രശസ്തവുമായ ശുദ്ധജലതടാകമാണ് ശാസ്‌താംകോട്ട കായല്‍.
4. തെന്മല
കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശം. ഇത് സഹ്യപർവതത്തിന്റെ പടിഞ്ഞാറെ അരികിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ് ഇത്. സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു.
മൺമറഞ്ഞ ശിലായുഗ സംസ്കാരത്തിന്റെ നിരവധി ചരിത്രാവശിഷ്ടങ്ങൾ തെന്മലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇക്കോടൂറിസത്തിൽ പ്രധാനമായും ട്രക്കിങ് ആണ് ഉൾപ്പെടുന്നത്. തെന്മലയിൽനിന്ന് രണ്ടുമണിക്കൂർ സമയംകൊണ്ട് പൂർത്തിയാക്കാവുന്ന ‘സോഫ്റ്റ് ട്രക്കിങ്’ മുതൽ മൂന്നുദിവസംകൊണ്ട് പൂർത്തിയാക്കാവുന്ന ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്ര കാൽനടയാത്ര വരെ ഇതിലുൾപ്പെടുന്നു. തെന്മലയിൽനിന്ന് 17 കി.മീ. അകലെയുള്ള പാലരുവി വെള്ളച്ചാട്ടം വരെയുള്ള കാൽനടയാത്രയാണ് മറ്റൊരു സന്ദർശന പരിപാടി.
സാഹസിക ടൂറിസത്തിനുള്ള സൗകര്യങ്ങളും ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുണ്ട്. നേച്ചർ ട്രെയിൻ, താമരക്കുളം, മൗണ്ടൻ ബൈക്കിങ്, റോക്ക് ക്ലൈമ്പിങ്, റാപ്പലിങ്, റിവർ ക്രോസിങ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. തെന്മലയിൽനിന്ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലേക്കുള്ള തീർഥാടനസൗകര്യമൊരുക്കുന്ന ഇക്കോടൂറിസം പദ്ധതിയാണ് ‘പിൽഗ്രിമേജ്’ വിഭാഗത്തിലുള്ളത്. തെന്മല ഇക്കോടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് ഇക്കോടൂറിസം പദ്ധതിയുടെ മേൽനോട്ടം നടത്തുന്നത്.
5. മൺറോ തുരുത്ത്
മണ്‍റോ ദ്വീപ് പ്രാദേശികമായി മണ്‍റോ തുരുത്ത് എന്നറിയപ്പെടുന്നു. എട്ട് ചെറുദ്വീപുകളുടെ കൂട്ടമാണ് മണ്‍റോ തുരുത്ത്. കൊല്ലത്തു നിന്ന് 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ് മാര്‍ഗവും കായല്‍ മാര്‍ഗവും എത്താവുന്നതാണ്.
8. പാലരുവി വെള്ളച്ചാട്ടം
ഇത് ഇന്ത്യയിലെ നാൽപതാമത്തെ വലിയ വെള്ളച്ചാട്ടമാണ്. കേരളത്തിലെ കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്നു.
കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റർ ഉയരമുണ്ട്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. (കല്ലടയാറിന്റെ തുടക്കം).
സഹ്യപർവതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്. രാജവാഴ്ചക്കാലം മുതൽ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു. ഇവയും സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്.
9. പുനലൂർ തൂക്കുപാലം
കരയോടടുത്തുതന്നെയുള്ള രണ്ട് വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിൽ ഇരുവശത്തുമായി രണ്ട് കൂറ്റൻ ചങ്ങലകളാൽ തൂക്കിയിട്ടിരിക്കുകയാണ് ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകൾ പൂർണമായും കരഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകൾക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയിൽ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ് ചട്ടക്കൂടുകളിലുറപ്പിച്ച തമ്പകം പാളങ്ങൾ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹന ഗതാഗതമുൾപെടെ സാധ്യമായിരുന്നത് എന്നത് കൗതുകകരം തന്നെയാണ്.
പുനലൂർ തൂക്ക് പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ ചങ്ങലകൾ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത് (ഇത് പാലത്തിൽ വന്യമൃഗങ്ങൾ കയറിയാൽ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ) ഇപ്പോൾ തീരെ ഇല്ലാതായിരിക്കുന്നു. തടിത്തട്ടിൽ ഇരുമ്പ് പട്ട പിടിപ്പിച്ച് കൂറ്റൻ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത് തുരുമ്പെടുത്ത് നാശോന്മുഖമായിരിക്കുന്നു. കരിങ്കൽ തൂണുകളിലെ വിടവുകളിലുള്ള ആൽമരത്തൈകൾ കരിച്ചുകളഞ്ഞെങ്കിലും പിന്നെയും വളർന്നുവരുന്നുണ്ട്.
ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്.
10. തേവള്ളികൊട്ടാരം
വളരെ പ്രശസ്‌തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്‍മ്മിതിയുമാണ് തേവള്ളി കൊട്ടാരം. കൊല്ലത്തുനിന്ന് 25 കിലോമീറ്റര്‍ അകലെയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. അഷ്ടമുടി കായലിലൂടെ ബോട്ടില്‍ കൊട്ടാരത്തിലെത്താം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ താമസിച്ചിരുന്ന തേവള്ളി കൊട്ടാരത്തിലൂടെ നടക്കുമ്പോള്‍ ഒരു കാലഘട്ടം സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഇതള്‍വിരിയും.
11. അഡ്വെഞ്ചര്‍ പാര്‍ക്ക്
നഗരഹൃദയത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ അഷ്ടമുടി കായലിന്റെ തീരത്താണ് അഡ്വെഞ്ചര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ എറ്റവും പ്രശസ്തമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണിത്. സര്‍ക്കാര്‍ അതിഥിസമന്ദിര വളപ്പില്‍ 48 ഏക്കറിലായി വ്യാപിച്ചു കിടക്കുകയാണ് അഡ്വെഞ്ചര്‍ പാര്‍ക്ക്. കുട്ടികള്‍ക്കുള്ള ട്രാഫിക് പാര്‍ക്ക്, ബോട്ട് ക്ലബ്, കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ എന്നിവ ഇവിടെയുണ്ട്.
12. മയ്യനാട്
കൊല്ലം നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ നഗരപ്രാന്തത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുതും മനോഹരവുമായൊരു ഗ്രാമമാണ് മയ്യനാട്. ഇവിടേക്ക് റോഡ്‌മാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. കൊല്ലത്തുനിന്നും കോട്ടയത്തു നിന്നും എപ്പോഴും ബസുകളുണ്ട്. പരവൂര്‍ കായലിന്റെ തീരത്താണ് മയ്യനാട് സ്ഥിതി ചെയ്യുന്നത്. അറബിക്കടലിന് സമാന്തരമായി നീണ്ടതീരം മയ്യനാടിനുണ്ട്. ഇവിടം മീന്‍ പിടുത്തത്തിനും മറ്റും പ്രശസ്‌തമാണ്.
13. നീണ്ടകര തുറമുഖം
കൊല്ലത്തുനിന്നും എട്ടു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന നീണ്ടകര തുറമുഖം പ്രധാനപ്പെട്ടൊരു മത്സ്യബന്ധന തുറമുഖം കൂടിയാണ്. ഇന്റോ നോര്‍വീജിയന്‍ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ആസ്ഥാനമായ നീണ്ടകര മേഖലയിലെ മത്സ്യബന്ധന പ്രവര്‍ത്തനങ്ങളുടെയും അനുബന്ധ മേഖലകളുടെയും സിരാകേന്ദ്രമാണ്.
14. പിനാക്കിൾ വ്യൂ പോയിന്റ്
പുനലൂർ നിന്നും അഞ്ചൽ നിന്നും കുരുവിക്കോണം വഴി ഇവിടെ എത്താം. പ്രഭാതത്തിലെ മഞ്ഞുകാഴ്ച അതി മനോഹരമാണ്.
15. കുടുക്കത്തു പാറ
അഞ്ചൽ നിന്ന് ചണ്ണപ്പേട്ട വഴി ഇവിടെ എത്താം. വനത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകളിൽ നിന്നുള്ള പ്രകൃതി ആസ്വാദനം മനോഹരമാണ്.
16. ജടായൂ പാറ – സാഹസിക കേന്ദ്രം
ജടായു ഇരുന്ന, ചിറകറ്റുവീണ, ജീവന്‍ വെടിഞ്ഞ ഈ മല ജടായുപാറ എന്ന പേരില്‍ ഇന്ന് വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. ആയിരം അടി ഉയരമുള്ള പാറയുടെ മുകളില്‍ ഭീമാകാരമായ ജടായു ശിൽപവുമായി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ജടായുപാറ
കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. പാറയുടെ മുകളില്‍നിന്ന് നോക്കിയാല്‍ കിഴക്ക് സഹ്യപര്‍വതവും പടിഞ്ഞാറ് അറബിക്കടലും കാണാന്‍ കഴിയും. ജടായുമംഗലം പിന്നീട് ചടയമംഗലമായി മാറുകയായിരുന്നു.
ശ്രീരാമന്റെ പാദമുദ്ര എന്ന് വിശ്വസിക്കപ്പെടുന്ന കാല്‍പ്പാദത്തിന്‍റെ ആകൃതിയിലുള്ള ഒരു കുളമുണ്ട് പാറയുടെ മുകളില്‍. ഈ ചെറിയകുളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ജലം ഏതു കൊടുംവേനലിലും വറ്റാതെ നില്‍ക്കുന്നു. ആയിരം അടി മുകളില്‍ പാറയുടെ മുകളില്‍ കാണുന്ന ഈ ചെറിയ ജലസ്രോതസ്സില്‍ എത്ര തേവിക്കളഞ്ഞാലും വീണ്ടും ജലം വന്നു നിറയുന്നത് അത്ഭുതത്തോടെയാണ് യുക്തിവാദികള്‍ പോലും കാണുന്നത്.
ഏതവസ്ഥയിലും ഈ കുളത്തില്‍നിന്നും ജലം പുറത്തേക്കു തുളുമ്പിപോകില്ല എന്നതും അതിശയമാണ്. ജടായുശിൽപത്തിന്റെ ഉള്ളില്‍ രണ്ടു നിലയിലായി ജടായുവിന്റെ കഥ ചിത്രങ്ങളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ജടായുവിന്റെ ചിറകില്‍ കൂടി അകത്തുകയറി കണ്ണില്‍കൂടി പുറംകാഴ്ചകള്‍ കാണുംവിധമാണ് ശില്‍പം ഒരുക്കിയിരിക്കുന്നത്. മലമുകളിലായി ഒരു ശ്രീരാമ ക്ഷേത്രവുമുണ്ട്.
17. കൊട്ടാരക്കര കൊട്ടാരം
ഈ പ്രദേശത്തെ പ്രശസ്തമായ കൊട്ടാരമായ കൊട്ടാരക്കര കൊട്ടാരം ഒട്ടേറെ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. കൊട്ടാരക്കരയെന്ന പേരുതന്നെ ഇവിടുത്തെ കൊട്ടാരങ്ങളുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് പറയുന്നത്. കൊട്ടാരക്കരയിലെ ആദ്യത്തെ കൊട്ടാരം പണികഴിപ്പിക്കപ്പെട്ടത് പതിനാലാം നൂറ്റാണ്ടിലാണ്. കൊട്ടാരക്കരയിലും പരിസരത്തും ഒട്ടേറെ കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം.
18. തങ്കശേരി ബീച്ച്
കൊല്ലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഉല്ലാസകേന്ദ്രമാണ് തങ്കശേരി ബീച്ച്. മനോഹരമായ ഈ തീരത്തിന് ചിത്രപരമായ പ്രാധാന്യവും ഉണ്ട്. ബീച്ചില്‍ നിന്നാല്‍ തകര്‍ന്നടിഞ്ഞ ഒരു പോര്‍ച്ചുഗീസ് കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം. വിശ്രമിക്കാനും ഉല്ലസിക്കാനുമായി സഞ്ചാരികള്‍ ഇവിടെ എത്തുന്നു.
19. കൊട്ടാരക്കര ഗണപതി
കൊട്ടാരക്കരയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഈ ക്ഷേത്രം തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലം നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേക്കര ശിവക്ഷേത്രമെന്നാണ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രത്തിന്റെ പേര്, ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ
20. തിരുമുല്ലവാരം ബീച്ച്
കച്ചവടക്കാരുടെ ബഹളൊന്നുമില്ലാത്ത മനോഹരമായ തീരമാണ് തിരുമുല്ലവാരം ബീച്ച്. നഗരത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് ബീച്ചിന്റെ സ്ഥാനം. അധികം ആഴമില്ലാത്തതിനാല്‍ ഇവിടെ സുരക്ഷിതമായി നീന്താം. ഇക്കാരണത്താല്‍ കുട്ടികള്‍ക്കും ഇവിടെ ഭയാശങ്കകളില്ലാതെ ആഘോഷിച്ചു തിമിര്‍ക്കാം. കുടുംബത്തോടൊപ്പം ഉല്ലസിക്കാന്‍ പറ്റിയ ഇടമാണ് തിരുമുല്ലവാരം ബീച്ച്. ചുറ്റുമുള്ള മനോഹരമായ കാഴ്‌ചകള്‍ കണ്ട് ഇവിടെ സമയം ചെലവിടാവുന്നതാണ്.
കൊല്ലം ജില്ലയിലെ അത്യാവശ്യം ചെറുതും വലുതുമായ പ്രധാനപ്പെട്ട ചില വിനോദസഞ്ചാരകേന്ദ്രങ്ങളെപ്പറ്റിയാണ് ഇവിടെ വിവരിച്ചത്. ഇത് കൂടാതെ ഇനിയും ധാരാളം സ്ഥലങ്ങൾ കൊല്ലം ജില്ലയുടെ പ്രധാന ഭാഗങ്ങളായുണ്ട്. കശുവണ്ടിയ്ക്ക് പേരുകേട്ട സ്ഥലമായ കൊല്ലത്തെ പ്രധാന ആകർക്ഷണ കേന്ദ്രങ്ങളാണ് ഈ സ്ഥലങ്ങൾ.
Sources:azchavattomonline.com http://theendtimeradio.com
Travel
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണി പുരം!
![](https://theendtimenews.com/wp-content/uploads/2024/07/RANIPURAM.jpg)
കേരളത്തിലെ കാസറഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം.
മാടത്തു മല എന്നു അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970 കളിൽ കോട്ടയത്തെ കാത്തോലിക്ക രൂപത കോടോത്തു കുടുംബത്തിൽ നിന്നും കുടിയേറ്റത്തിന് വേണ്ടി വാങ്ങുകയായിരുന്നു. കടൽ നിരപ്പിൽ നിന്നും 750മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റാണി പുരമാണ് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം!
കാഞ്ഞങ്ങാട് -പണത്തൂർ സംസ്ഥാന പാതയിൽ പനത്തടി യിൽ നിന്നാണ് റാണി പുരത്തേക്കുള്ള ലിങ്ക് റോഡ്, കാഞ്ഞങ്ങാട് നിന്നും നേരിട്ട് KSRTC, &സ്വകാര്യ ബസ് സർവീസ് നടത്തുന്നുണ്ട്!സംസ്ഥാന പാത യിൽ യാത്ര യെങ്കിൽ പനത്തടി ഇറങ്ങണം!
നല്ലൊരു വിനോദ സഞ്ചാരം കേന്ദ്രമാണ് റാണിപുരം,!സഞ്ചാരികളെ നിങ്ങളെ റാണി പുരം മാടി വിളിക്കുന്നു!
Sources:fb
Travel
ഇന്ത്യക്കാര്‍ക്ക് സര്‍വസ്വാതന്ത്ര്യവുമുള്ള രാജ്യം; തുച്ഛമായ ചെലവില്‍ എത്താം, പാസ്‌പോര്‍ട്ട് വേണ്ട
![](https://theendtimenews.com/wp-content/uploads/2024/07/nepal.jpg)
ഇന്ത്യക്കും ചൈനക്കുമിടയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ രാജ്യമാണ് നേപ്പാൾ. എവറസ്റ്റ് ഉൾപ്പടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണവും ഇവിടെയാണ്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് പോക്കറ്റ് കീറാതെ എളുപ്പത്തിൽ നേപ്പാളിൽ പോയി വരാം. ഇന്ത്യയുമായി തുറന്ന അതിർത്തി പങ്കിടുന്ന രാജ്യം കൂടിയാണ് നേപ്പാൾ എന്നതും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു.
പ്രതിവർഷം പത്തുലക്ഷത്തിലേറെ സഞ്ചാരികളാണ് നേപ്പാളിൽ എത്തുന്നത്. ഇവരിൽ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്. അതിമനോഹരമായ ഹിമാലയൻ ഭൂപ്രകൃതിയും സാംസ്കാരിക നിർമ്മിതികളും മഹത്തായ സംസ്കാരവും ടൂറിസം സാധ്യതകളുമെല്ലാം നേപ്പാളിനെ ഒരു പെർഫക്ട് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. വിദേശയാത്രയുടെ യാതൊരു നൂലാമാലകളുമില്ലാതെ, ഒരു പാസ്പോർട്ട് പോലുമില്ലാതെ ഇന്ത്യക്കാർക്ക് ഈ മനോഹര രാജ്യത്ത് പോകാനാകും.
ഹിമാലയത്തിന്റെ താഴ്വാരത്തുകിടക്കുന്ന ഒരു ഹൈന്ദവരാജ്യം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതിചെയ്യുന്നത് നേപ്പാളിലാണ്. ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക വിളിപ്പേര്. കാഠ്മണ്ഡുവാണ് തലസ്ഥാനം.
കാഠ്മണ്ഡു ദർബാർ സ്ക്വയർ, പശുപതി ക്ഷേത്രം, സ്വയംഭൂനാഥ്, ഗാർഡൻ ഓഫ് ഡ്രീംസ്, താൽ ബരാഹി ക്ഷേത്രം, കാഠ്മണ്ഡുവിലെ രണ്ടു നിലയുള്ള പെഗോഡ, ഇന്റർനാഷണൽ മൗണ്ടെൻ മ്യൂസിയം, റോയൽ പാലസ്, അന്നപൂർണ കൊടുമുടി, ചിത്വൻ ദേശീയ ഉദ്യാനം, നാഗർകോടിലെ സൂര്യോദയവും അസ്തമനവും, ബുദ്ധന്റെ ജൻമംകൊണ്ട് അനശ്വരമായ ലുംബിനി തുടങ്ങി സന്ദർശകർക്ക് കൺനിറയെ കാണാൻ കാഴ്ചകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്, നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലായി. അന്നപൂർണ താഴ്വരയിലെ ട്രക്കിങ് അനേകം യാത്രികരെ ആകർഷിക്കുന്ന നേപ്പാളിലെ പ്രധാന വിനോദമാണ്.
എങ്ങനെ എത്തിച്ചേരാം
ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇവിടെ സന്ദർശിക്കാം. 1950-ൽഉണ്ടാക്കിയ ഇൻഡോ-നേപ്പാൾ സമാധാന-സൗഹൃദകരാർ അനുസരിച്ച് ഇന്ത്യക്കാർ നേപ്പാളിൽ സർവതന്ത്രസ്വതന്ത്രരാണ്. നേപ്പാളിലെവിടെയും ഇന്ത്യക്കാർക്ക് യാത്രചെയ്യാം, തൊഴിലെടുക്കാം, താമസിക്കാം. വിലക്കുകളൊന്നുമില്ല. വിമായാത്രയ്ക്ക് പാസ്പോർട്ട് ആവശ്യമായി വരും. എന്നാൽ റോഡ് മാർഗമുള്ള യാത്രയ്ക്ക് അതുപോലും ആവശ്യമില്ല. അതേസമയം പാസ്പോർട്ടോ അല്ലെങ്കിൽ ഇലക്ഷൻ ഐഡി കാർഡോ കൈയിൽ കരുതുന്നത് ഉത്തമമാണ്.
വിമാനമാർഗവും പോവാമെങ്കിലും റോഡ് മാർഗമുള്ള യാത്രയാണ് ബജറ്റ് യാത്രികർക്ക് നല്ലത്. ഡൽഹിയിൽ നിന്ന് പോകുന്നവർക്ക് ഭൈരവയ്ക്ക് സമീപമുള്ള സുനൗലി ബോർഡർ ക്രോസിങ്, പട്ന വഴിയുള്ള റക്സോൾ ബോർഡർ, ഗാംങ്ടോക്ക് വഴി പാനിതങ്കി, ഡൽഹി- ഉത്തരാഖണ്ഡ് വഴി ബൻബാസ എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. നേപ്പാളിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസ് സർവീസുകളും ലഭ്യമാണ്.
താമസം
ബജറ്റ് ഹോട്ടലുകളുടെയും ബാക്ക്പാക്കിങ് ഹോസ്റ്റലുകളുടെയും നാടാണ് നേപ്പാൾ. നേപ്പാളിലുടനീളം ഇത്തരം താമസസ്ഥലങ്ങൾ ലഭ്യമാകും. ഓൺലൈൻ ബുക്കിങ് സംവിധാനങ്ങൾ ഉപയോഗിച്ച് നേരത്തെ ബുക്ക് ചെയ്താൽ അൽപം കൂടെ പണം ലാഭിക്കാം. യാത്രകൾക്ക് ഷെയർ ടാക്സികളും ലോക്കൽ ബസുകളും ലഭ്യമാണ്. മിക്കവാറും എല്ലാ പ്രദേശങ്ങളിലും ലോക്കൽ ബസ് സർവീസുകൾ ലഭ്യമാണ്. ഒറ്റയ്ക്കാണ് നേപ്പാളിലെത്തുന്നതെങ്കിൽ വിവിധ ട്രാവൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സഹയാത്രികരെ കണ്ടെത്തി ഒന്നിച്ച് യാത്ര ചെയ്യുന്നതും ചിലവുകൾ കുറയ്ക്കും.
നേപ്പാളി ആണ് ഔദ്യോഗിക ദേശീയഭാഷ. അതേസമയം മൈഥിലി, ഭോജ്പുരി, ഇംഗ്ലീഷ് എന്നീ ഭാഷകളും നേപ്പാളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേപ്പാളി റുപ്പീ ആണ് കറൻസി. ഒപ്പം ഇന്ത്യൻ കറൻസിയും വിനിമയരംഗത്തുണ്ട്.
Sources:azchavattomonline.com
Travel
സഞ്ചാരികൾക് സന്തോഷവാർത്ത, വിസയില്ലാതെ ഇന്ത്യക്കാർക്ക് പോകാൻ ഒരു രാജ്യം കൂടെ
![](https://theendtimenews.com/wp-content/uploads/2024/07/Indonesia-1.jpg)
വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് വഴിയൊരുങ്ങുന്നു. അവിടുത്തെ ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും പ്രകൃതി രമണീയതയും കണ്ട് ആസ്വദിക്കാന്‍ ഇനി പാസ്‌പോര്‍ട്ടും ചെലവിനുള്ള പണവും മതിയാകും. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് വിസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. വിനോദ സഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്താനാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരും.
പട്ടികയില്‍ ഇരുപത് രാജ്യങ്ങള്‍
ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ ഒഴിവാക്കുന്നത്. ഓസ്‌ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്‌സ്, ജപ്പാന്‍, റഷ്യ,തായ്‌വാന്‍, ന്യൂസിലാന്റ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുമാണ് ലിസ്റ്റിലുള്ളത്. ഇത് കൂടാതെ രണ്ട് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തും.
നിലവില്‍ അഞ്ചു തരം വിസകള്‍
ടൂറിസ്റ്റുകള്‍ക്ക് നിലവിലുള്ള വിസ നിയമം ഒക്ടോബര്‍ വരെ തുടരും. നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്‌സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.
ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക. ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.
ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ.
ഗുണനിലവാരമുള്ള ടൂറിസം
ഇന്തോനേഷ്യയില്‍ ഗുണനിലവാരമുള്ള ടൂറിസം വളര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് പുതിയ വിസ ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനത്തിനിടെ ടൂറിസം വകുപ്പു മന്ത്രി സാന്റിയാഗോ യൂനോ വ്യക്തമാക്കി. അതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്. കോവിഡിന് മുമ്പ് ഇത് 900 ഡോളറായിരുന്നു. പുതിയ വിസ ഇളവോടെ കൂടുതല്‍ പേരെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Sources:azchavattomonline.com
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
National11 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested
-
Life10 months ago
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും
-
Sports6 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season