Travel
കുട്ടനാട്, പാതിരാമണല്‍, കുമരകം, അഞ്ച് മണിക്കൂര്‍ ക്രൂസ് യാത്ര; കേരളത്തിന്റെ സ്വന്തം വേഗ 2
സംസ്ഥാന സർക്കാർ ജലഗതാഗത വകുപ്പിലൂടെ നടപ്പാക്കിയിട്ടുള്ള ചെലവ് കുറഞ്ഞ, വിനോദസഞ്ചാര സംരംഭമാണ് വേഗ 2. അഞ്ച് മണിക്കൂർ കൊണ്ട് 50 കിലോമീറ്റർ ചുറ്റുന്ന ഒരു യാത്ര. പൊടിയും പുകയുമേല്ക്കാതെ ഇതുവരെ കാണാത്ത പ്രകൃതിയുടെ പുത്തൻ ഭാവങ്ങൾ കണ്ട് കായലിന്റേയും കായലോളങ്ങളുടേയും ആത്മാവ് തൊട്ടറിഞ്ഞൊരു യാത്ര. ഇതാണ് വേഗ ബോട്ട് യാത്രയുടെ ചുരുക്കരൂപം. എല്ലാ ദിവസവും രാവിലെ 11 മണിക്ക് ചരിത്രപ്രസിദ്ധമായ ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. പുന്നമട – വേമ്പനാട് കായൽ – പാതിരാമണൽ – കുമരകം – കുട്ടനാട്-ആർ ബ്ലോക്ക് – ചിത്തിര-റാണി-മാർത്താണ്ഡം – സി ബ്ലോക്ക് – കുപ്പപ്പുറം വഴി വൈകുന്നേരം നാലോടെ തിരികെ ആലപ്പുഴയിൽ എത്തിച്ചേരും.
ആലപ്പുഴയിലെ കായലുകളും തെങ്ങിൻതോപ്പുകളും ഗ്രാമീണ ജീവിതങ്ങളും സമ്മാനിക്കുന്ന അപൂർവ കാഴ്ചകളാണ് വേഗ ബോട്ടിലെ യാത്രയുടെ പ്രത്യേകത. ഒരു ദിവസം ആലപ്പുഴ സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരിയെ സംബന്ധിച്ച് മികച്ച ഓപ്ഷനുകളിലൊന്നാണ് വേഗ. സുരക്ഷാ സംവിധാനങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകി നിർമ്മിച്ചിരിക്കുന്ന ഈ ജലയാനത്തിൽ ആശങ്കകളില്ലാതെ ആലപ്പുഴയുടെയും കുട്ടനാടിന്റെയും പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. 40 എസി സീറ്റുകളും 80 നോൺ എസി സീറ്റുകളുമാണ് ബോട്ടിലുള്ളത്. നോൺ എസിക്ക് 400 രൂപയും എസിക്ക് 600 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ചെലവ് ചുരുക്കി എങ്ങനെ സുന്ദരമായൊരു യാത്രാനുഭവം സ്വന്തമാക്കാം എന്ന എന്റെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ആലപ്പുഴയിലേക്കുള്ള യാത്രയെ കൂട്ടു പിടിച്ചത്. തിരുവനന്തപുരത്തു നിന്ന് ആദ്യം ഭർത്താവിന്റെ കായംകുളത്തിനടുത്തുള്ള വീട്ടിലെത്തി. കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള രാവിലത്തെ എറണാകുളം പാസഞ്ചർ ഞങ്ങളേയും കാത്ത് അവിടുണ്ടായിരുന്നു. പത്ത് മണി കഴിഞ്ഞതും ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടുന്ന് ഒരു ഓട്ടോയിലെ നൂറ് രൂപാ ഓട്ടം അവസാനിച്ചതാകട്ടെ ആലപ്പുഴ ബോട്ട് ജെട്ടിയിലും.
പതിനൊന്ന് മണിക്ക് പുറപ്പെടാനുള്ള സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ടാണ് അവിടെ ചെന്നപ്പോഴുള്ള ഞങ്ങളുടെ കാഴ്ച. ഫോൺ വഴി മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ അതിലേക്ക് പ്രവേശനമുള്ളൂ എന്നും ഇനി അഥവാ ബുക്ക് ചെയ്ത ആരെങ്കിലും വരാത്ത പക്ഷം യാത്ര തരപ്പെടുത്താമെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞപ്പോൾ ഞാൻ അല്പം കൂടുതൽ വിനയാന്വിതയായി. ബോട്ട് പുറപ്പെടാൻ പത്ത് മിനിട്ട് ബാക്കിയുള്ളപ്പോൾ മൂന്നു എ സി സീറ്റുകൾ ഒഴിവുണ്ടെന്നും ‘നിങ്ങൾക്ക് അത് പോരേ’ എന്നുമുള്ള ചോദ്യവുമായി സ്റ്റേഷൻ മാസ്റ്ററെത്തി. പിന്നൊന്നും നോക്കിയില്ല. വേഗം കയറി സീറ്റുറപ്പിച്ചു. കൃത്യ സമയത്തു തന്നെ യാത്ര തുടങ്ങി. പിന്നീടുള്ള അഞ്ചു മണിക്കൂർ യാത്ര അഞ്ച് മിനിട്ട് വേഗത്തിൽ ഒഴുകിപ്പോയെന്നതാണ് സത്യം. അത്രത്തോളം ഹൃദ്യമായ യാത്രാനുഭവങ്ങളിലൊന്നായതു മാറി.
Sources:azchavattomonline
Travel
വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്
ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസിന് തുടക്കമിട്ടിരിക്കുന്നത്.
ഭാരത് ഗൗരവ് ഉള്‍പ്പെടുത്തി നടത്തുന്ന പ്രഥമ പാക്കേജിന്‍റെ ആദ്യ യാത്ര ജൂണ്‍ 4 ന് മഡ്ഗാവിലേക്ക് തിരുവന്തപുരത്ത് നിന്നും ആരംഭിക്കും. നാല് ദിവസമാണ് ടൂര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ. ദേവിക മേനോന്‍ പറഞ്ഞു.
കേരളത്തില്‍ നിന്ന് ഗോവ, മുംബൈ, അയോദ്ധ്യ എന്നിവിടങ്ങളിലേക്കാണ് വിവിധ ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. ചെന്നൈ ആസ്ഥാനമായ എസ്ആര്‍എംപിആര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കുന്നതെന്ന് പ്രിന്‍സി വേള്‍ഡ് ട്രാവല്‍ മാനേജിങ് ഡയറക്ടര്‍ ഇ. എക്സ്. ബേബി തോമസ് പറഞ്ഞു.
750 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ 2 സ്ലീപ്പര്‍ ക്ലാസ് ബോഗികള്‍, 11 തേര്‍ഡ് എ.സി, 2 സെക്കന്‍ഡ് എ.സി എന്നിവയുമുണ്ട്. മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 60 ജീവനക്കാരും ജീവനക്കാരും ട്രെയിനിലുണ്ടാകും. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്ന് കയറാം. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. യാത്രയില്‍ പല സ്റ്റേഷനുകളിലും ട്രെയിന്‍ നിറുത്തുമെങ്കിലും പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനമുണ്ടാകില്ല.
ഗോവയിലെ പ്രീമിയം ഹോട്ടലുകളില്‍ രണ്ട് രാത്രി മികച്ച താമസസൗകര്യത്തിന് പുറമെ, വിനോദസഞ്ചാരികള്‍ക്ക് മഡ്ഗാവില്‍ നഗരയാത്രയും ആസ്വദിക്കാം. യാത്രികര്‍ക്ക് ഗോവ അവരുടെ ഇഷ്ടാനുസരണം ആസ്വദിക്കാന്‍ കഴിയും. കാസിനോകള്‍, ബോട്ട് ക്രൂയിസ് പാര്‍ട്ടികള്‍, ഡി ജെ പാര്‍ട്ടികള്‍, ഗോവന്‍ തെരുവുകളിലൂടെയുള്ള യാത്ര ഭക്ഷണം എന്നിവയൊക്കെ യാത്രികരുടെ ഇഷ്ടാനുസരണം ആസ്വദിക്കാന്‍ കഴിയും.
താമസം ഉള്‍പ്പെടെ നാലുദിവസത്തെ ഗോവന്‍ യാത്രയ്ക്ക് 2-ടിയര്‍ എ.സിയില്‍ 16,400 രൂപയാണ് നിരക്ക്. 3-ടിയര്‍ എ.സിയില്‍ 15,150 രൂപയും നോണ്‍ എ.സി സ്ലീപ്പറില്‍ 13,999 രുപയുമാണ് ഈടാക്കുന്നത്.
8 ദിവസം നീണ്ടുനില്‍ക്കുന്ന അയോധ്യ യാത്രയുടെ പാക്കേജ് 37,150, 33,850, 30,550 രൂപ എന്നിങ്ങനെയാണ്. അയോധ്യ, വാരാണാസി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍ ദര്‍ശിക്കാനും ഗംഗാ ആരതി കാണാനുമുള്ള സൗകര്യവും പാക്കേജിലുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും ഈ യാത്രയില്‍ ഉടനീളം ഒരുക്കുന്നത്.
മുംബൈ യാത്രയ്ക്ക് സെക്കന്‍ഡ് ടയര്‍ എ.സിയില്‍ 18,825 രൂപയും തേര്‍ഡ് ടയറില്‍ 16,920 രൂപയും സ്ലീപ്പറില്‍ 15,050 രൂപയുമാണ് നിരക്ക്. ജൂണ്‍ മുതല്‍ എല്ലാ മാസവും ഓരോ ട്രിപ്പ് വീതമാകും നടത്തുകയെന്ന്
പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെ സേവനം സദാസമയം ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി റെസ്പോണ്‍സ് ടീം, യാത്രികര്‍ക്ക് സൗജന്യ യാത്രാ ഇന്‍ഷുറന്‍സും ഉണ്ടായിരിക്കും. ട്രെയിനില്‍ ജിപിഎസ് ട്രാക്കിംഗ് സിസ്റ്റം, ലൈവ് സിസിടിവി, വൃത്തിയും സൗകര്യവുമുള്ള ടോയ്ലറ്റുകള്‍, ലാ കാര്‍ട്ടെ ഡൈനിംഗ്, ടൈലേര്‍ഡ് ബെഡ്ഡിംഗ്, ഓണ്‍ബോര്‍ഡ് ഫുഡ് ട്രോളി എന്നിവയും യാത്രയുടെ ഭാഗമായി ഉണ്ടാകുമെന്ന് പ്രിന്‍സി റെയ്ല്‍സ് ടൂര്‍ പാര്‍ട്ണര്‍ മിജു സി മൊയ്ദു പറഞ്ഞു.
മെയ് മാസം അവസാനം, തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് സമാനമായി നാലു ദിവസം കൊണ്ട് നടത്താവുന്ന യാത്രയും ഒരുക്കിയിട്ടുണ്ട്. കൂടാതെ അയോധ്യ, വാരണാസി, പ്രയാഗ്രാജ് എന്നിവിടങ്ങളിലേക്ക് എട്ട് ദിവസത്തെ പര്യടനം ജൂണ്‍ ആദ്യവാരം ആരംഭിക്കുമെന്നും ദേവിക പറഞ്ഞു. താല്‍പ്പര്യമുള്ള യാത്രക്കാര്‍ക്ക് 8089021114, 8089031114, 8089041114 എന്നീ നമ്പറുകളില്‍ ബുക്കിംഗുകളും നടത്താം.
Sources:azchavattomonline.com
Travel
ഊട്ടി-കൊടൈക്കനാൽ യാത്രയ്ക്കായുള്ള ഇ-പാസിന് ക്രമീകരണമായി; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ-പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ-പാസിന് അപേക്ഷിക്കാം.
പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.
മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് ഇ-പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.
ഊട്ടിയിലേക്കും, കൊടൈക്കനാലിലേക്കും ഉള്ള റോഡുകളിൽ ഉൾകൊള്ളാവുന്നതിലും അധികം വാഹനങ്ങൾ ആണ് സർവീസ് നടത്തുന്നത് എന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിദിനം 20000 ത്തിൽ അധികം വാഹനങ്ങൾ ആണ് നീലഗിരിയിലേക്ക് പ്രവേശിക്കുന്നത്. ടൂറിസ്റ്റ് സീസണുകളിൽ പ്രതിദിനം ശരാശരി 11509 കാറുകൾ, 1341 വാനുകൾ, 637 ബസുകൾ, 6524 ഇരു ചക്ര വാഹനങ്ങൾ എന്നിവയാണ് നീലഗിരിയിൽ എത്തുന്നത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് ഭയാനകമായ അവസ്ഥ ആണെന്ന് ജസ്റ്റിസ് മാരായ എൻ സതീഷ് കുമാർ, ഡി ഭാരത ചക്രവർത്തി എന്നിവർ പുറപ്പടിവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആനത്താരകളിലൂടെയാണ് റോഡുകൾ കടന്ന് പോകുന്നത്. വാഹങ്ങങ്ങളുടെ ബാഹുല്യം കാരണം പലപ്പോഴും കാടിന് ഉള്ളിലെ റോഡുകളിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നു. വാഹനങ്ങൾ നിരയായി മണിക്കൂറുകളോളം കിടക്കുന്നത് കൊണ്ട് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് മൃഗങ്ങൾ ആണെന്നും മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്.
Sources:azchavattomonline.com
Travel
5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ
5000 രൂപയുണ്ടെങ്കില്‍ ഇനി ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് പോകാം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ഈ മാസം ആരംഭിക്കും.
മേയ് 13ന് നാഗപട്ടണം തുറമുഖത്തുനിന്നാണ് കപ്പല്‍ പുറപ്പെടുക. ഇതിനു മുന്നോടിയായി മേയ് പത്തിന് കപ്പല്‍ നാഗപട്ടണം തുറമുഖത്ത് നങ്കൂരമിടും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14-ന് നാഗപട്ടണം തുറമുഖത്തുനിന്നാണ് സര്‍വീസ് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അന്ന് കപ്പല്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, പിന്നീട് കനത്ത മഴയെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെയ്ക്കുകയായിരുന്നു.
അന്തമാനില്‍ നിര്‍മിച്ച ‘ശിവഗംഗ’ കപ്പലാണ് ശ്രീലങ്ക സര്‍വീസിനായി ഉപയോഗപ്പെടുത്തുക. താഴത്തെ ഡെക്കില്‍ 133 സീറ്റും മുകളിലത്തെ ഡെക്കില്‍ 25 സീറ്റും ഉണ്ടാകും. നാഗപട്ടണത്തുനിന്ന് കാങ്കേശന്‍ തുറയിലേക്കുള്ള 60 നോട്ടിക്കല്‍ മൈല്‍ താണ്ടാന്‍ ഏകദേശം മൂന്നര മണിക്കൂര്‍ സമയമെടുക്കും.
ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രചെയ്യാന്‍ കപ്പല്‍ സര്‍വീസ് അവസരമൊരുക്കും. 5000 രൂപ മുതല്‍ 7000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. ശ്രീലങ്കയിലേക്ക് യാത്രചെയ്യാന്‍ ഏതൊരാള്‍ക്കും പാസ്‌പോര്‍ട്ട് മാത്രം മതിയാകും. നാഗപട്ടണം തുറമുഖത്തെ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് ടിക്കറ്റ് എടുക്കാം.
Sources:azchavattomonline.com
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news9 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം