Media
ശക്തമായ മഴ; സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം; ഇന്നലെ മുതല്‍ പെയ്യുന്ന കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും പ്രളയഭീഷണി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളിലും കടകളിലുമടക്കം വെള്ളം കയറി നാശനഷ്ടമുണ്ടായി. കനത്ത കാറ്റില്‍ വ്യാപക കൃഷിനാശവുമുണ്ട്. തേക്കുംമൂട്ടിലും നെടുമങ്ങാട്ടും വീടുകളില്‍ വെള്ളം കയറി.
കിള്ളിയാര്‍ കര കവിഞ്ഞൊഴുകുകയാണ്. ആനാട് പഞ്ചായത്തില്‍ കടകളിലും വീടുകളിലും വെള്ളം കയറി. കോട്ടൂര്‍, കുറ്റിച്ചല്‍ ഭാഗങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ചിറ്റാര്‍ കരകവിഞ്ഞ് ഇരുകരകളിലെയും വീടുകളിലും കടകളിലും വെള്ളം കയറി. നാട്ടുകാരടക്കം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. വെള്ളം കയറിയ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.
വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. ഇതുമൂലം കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞ് ബണ്ട് റോഡ് ഭാഗത്ത് വീടുകളില്‍ വെള്ളം കയറി.
കേരളത്തില്‍ ഇന്നും വ്യാപകമായി മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കനത്ത കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തതൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശമുണ്ട്.
Media
ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നു. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഓൺലൈൻ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരുന്നു. ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കാൻ നിയമ വേണമെന്നാവശ്യപ്പെട്ട് തൃശ്സൂർ സ്വദേശി പോളി വടയ്ക്കൻ നൽകിയ പൊതു താൽപ്പര്യ ഹർജിയിൽ നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നീക്കം.
കടപ്പാട് :കേരളാ ന്യൂസ്
Media
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് വോട്ടെടുപ്പ്; മെയ് രണ്ടിന് വോട്ടെണ്ണും.

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് കേരളത്തില്‍ വോട്ടെടുപ്പ്. അതോടൊപ്പം തന്നെ മലപ്പുറം ഉപ തിരഞ്ഞെടുപ്പും ഇതേ ദിവസം തന്നെ നടക്കും. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും. അസമില്‍ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27ന് നടക്കും.
അസമില്‍ മെയ് 31ന് ആണ് നിയമസഭയുടെ കാലാവധി അവസാനിക്കുക. തമിഴ്നാട്ടില്‍ മെയ് 24നും പശ്ചിമ ബംഗാളില്‍ മെയ് 30നും കേരളത്തില്‍ ജൂണ്‍ ഒന്നിനും നിയമസഭാ കാലാവധി അവസാനിക്കും.
പരീക്ഷാ തീയതികളും ഉത്സവങ്ങളും പരിഗണിച്ചാണ് വോട്ടെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തെരഞ്ഞെടുപ്പു നടത്താന്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടും. കേരളത്തില്‍ 40,711 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക. അഞ്ചു സംസ്ഥാനങ്ങളിലായി 18.86 കോടി വോട്ടര്‍മാരാണുള്ളത്. അകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകള്‍.
എണ്പതു വയസ്സിനു മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടിന് അവസരമുണ്ടാവും. അംഗപരിമിതര്‍ക്കും തപാല്‍ വോട്ടു ചെയ്യാം. വോട്ടെടുപ്പ് ഒരു മണിക്കൂര്‍ വരെ നീട്ടി നല്‍കും.
വീടു കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരുള്ള സംഘങ്ങളെ മാത്രമേ അനുവദിക്കൂ. നാമനിര്‍ദേശ പത്രിക നല്കാന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രവും അനുവദിക്കും. ഓണ്‍ലൈന്‍ ആയും പത്രിക നല്കാന് അവസരമുണ്ടാവും. പുതുച്ചേരിയില്‍ നിലവില്‍ രാഷ്ട്രപതി ഭരണമാണ്. അഞ്ചു സസ്ഥാനങ്ങളിലായി 824 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.
ആരോഗ്യരംഗത്തെ പ്രതിസന്ധി തുടരുകയാണെന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാവും തെരഞ്ഞെടുപ്പു നടത്തുകയെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ ലോകത്തെല്ലായിടത്തും ജനാധിപത്യ പ്രക്രിയ വെല്ലുവിളി നേരിട്ട സമയത്ത് വിജയകരമായി ബിഹാര്‍ തെരഞ്ഞെടുപ്പു നടത്താന്‍ നമുക്കായി. ഈ അനുഭവം മാതൃകയായി മുന്നോട്ടുപോവുമെന്ന് സുനില്‍ അറോറ പറഞ്ഞു.