Life
ബ്ലൂവെയില്‍ ഗെയിമിന് സമാനമായ മറ്റൊരു ആത്മഹത്യാ ഗെയിം കൂടി ഭീതി വിതക്കുന്നു;പതിനൊന്നുകാരന് ജീവനൊടുക്കി

റോം : നിരവധി പേരെ മരണത്തിലേക്ക് നയിച്ച ബ്ലൂവെയില്‍ ഗെയിമിന് സമാനമായ മറ്റൊരു ആത്മഹത്യാ ഗെയിം കൂടി പ്രത്യക്ഷപ്പെട്ടു . ജോനാഥന് ഗലിന്ദോ എന്ന സാങ്കല്പിക കഥാപാത്രം നല്കുന്ന ഹൊറര്‍ ചലഞ്ചുകള്‍ ഏറ്റെടുത്ത് ഗെയിം കളിച്ച 11കാരന് ജീവനൊടുക്കി. ഇറ്റലിയിലാണ് സംഭവം .
നേപ്പിള്‍സിലെ വിയ മെര്ജലിനയില് പത്തുനില കെട്ടിടത്തിന്റെ ജനല്‍ വഴി താഴേക്ക് ചാടിയാണ് 11കാരന് ആത്മഹത്യ ചെയ്തത് . ആരോഗ്യവാനായ കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയുടെ ടാബ് പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ഗെയിമിന് കുട്ടി അടിമയായിരുന്നു എന്ന് മനസ്സിലായത് . ടാബില്‍ മാതാപിതാക്കള്‍ക്കായി അവന് അവസാന സന്ദേശം എഴുതിവെച്ചിരുന്നു . ‘അച്ഛനെയും അമ്മയേയും ഞാന്‍ സ്നേഹിക്കുന്നു . തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. എനിക്ക് അധികം സമയമില്ല. എന്നോട് ക്ഷമിക്കണം’ എന്നായിരുന്നു കുറിപ്പ് .
ജോനാഥന് ഗലിന്ദോ എന്ന സാങ്കല്പിക കഥാപാത്രത്തിന് അടിമപ്പെട്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ജോനാഥനെ ചേര്ക്കുന്നതോടെയാണ് കളി ആരംഭിക്കുന്നത് . പിന്നീട് അര്‍ധരാത്രി ഉണര്‍ന്ന് പ്രേത സിനിമകള്‍ കാണുന്നത് പോലുള്ള ടാസ്കുകള് നല്‍കും . കളിക്കുന്നയാള്‍ സ്വയം ജീവനൊടുക്കുന്നതോടെയാണ് ഗെയിം അവസാനിക്കുക .
നായയുടെയും മനുഷ്യന്റെയും സമ്മിശ്ര രൂപത്തിലുള്ള കഥാപാത്രമാണ് ജോനാഥന്. ഇത്തരം ആത്മഹത്യ ഗെയിമുകള്‍ കളിച്ചുതുടങ്ങുന്നതോടെ പിന്നീട് രക്ഷപ്പെടാനാകാത്തവിധം കുട്ടികള്‍ കെണിയില്‍ പെടും . കളിയില്‍ നിന്ന് പിന്മാറാന് ശ്രമിച്ചാല്‍ ഭീഷണിയുമായാണ് ഈ കഥാപാത്രം എത്തുക . ഇതോടെ രക്ഷയില്ലാതെ ആത്മഹത്യ ചെയ്യും വരെ കുട്ടികള്‍ കളി തുടരുന്നതാണ് അപടകത്തിലേക്ക് നയിക്കുന്നത്.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
Life
സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് വിദ്യാഭ്യാസ വായ്പ നിഷേധിക്കരുത്: ബാങ്കിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ഈടു നല്കിയ ഭൂമിയുടെ രേഖകളില്‍ സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞു വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കിനു ഹൈക്കോടതിയുടെ വിമര്‍ശനം. രേഖകള്‍ ഹാജരാക്കിയാല്‍ രണ്ടാഴ്ചയ്ക്കകം തുക നല്‍കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്കി. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിനി ശ്രുതി ന ല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
വായ്പ നിഷേധിച്ച ബാങ്കിന്റെ നടപടി വിദ്യാര്‍ഥിനിയുടെ പഠനം തുടരാനുള്ള അവസരം നഷ്ടമാക്കുന്നതും അവരുടെ ഭാവി തകര്‍ക്കുന്നതുമാണെന്നു ഹൈക്കോ ടതി ഉത്തരവില്‍ പറയുന്നു. പഠനത്തില്‍ മിടുക്കരായവര്‍ക്ക് ഉന്നത പഠനത്തിന് അവസരം ലഭിക്കുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ നയപരമായ പദ്ധതിയാണു വി ദ്യാലക്ഷ്മി വായ്പാ പദ്ധതി. വെറും സാങ്കേതികതയുടെ പേരില്‍ പഠനം മുടങ്ങിയാല്‍ ഈ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കു വിരുദ്ധമാണെന്നും ഹൈക്കോ ടതി വ്യക്തമാക്കി.
ഹര്‍ജിക്കാരി റഷ്യയില്‍ മെഡിസിനു പഠിക്കാനായി 15 ലക്ഷം രൂപ വിദ്യാലക്ഷ്മി വായ്പാ പദ്ധതി പ്രകാരം സ്റ്റേറ്റ് ബാങ്കിന്റെ ഒറ്റശേഖരമംഗലം ബ്രാഞ്ചില്‍ അപേക്ഷ നല്‍കിയിരുന്നു. പിതാവിന്റെ പേരിലുള്ള ഭൂമിയാണ് ഈടു നല്‍കിയത്. 39 വർഷം മുമ്പ് ഭൂമി ഇഷ്ടദാനമായി ലഭിച്ചതിന്റെയും 27 കൊല്ലം മുമ്പുള്ള പവര്‍ ഓഫ് അറ്റോര്‍ണിയുടെയും ഒറിജിനല്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് വായ്പാപേക്ഷ നിരസിച്ചു.
ഇവയുടെ സാക്ഷ്യപ്പെടുത്തിയ രേഖ ഹര്‍ജിക്കാരി നല്‍കിയിട്ടും ഒറിജിനല്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് അധികൃതര്‍ വായ്പ നിഷേധിച്ചത്. ഫീസ് നല്കുന്നതു വൈകിയാല്‍ പുറത്താക്കേണ്ടി വരുമെന്നു കോളജ് അധികൃതര്‍ ജനുവരി 18ന് ഹര്‍ജിക്കാരിക്ക് നോട്ടീസ് നല്കിയതും ഹൈക്കോടതി കണക്കിലെടുത്തു.
കടപ്പാട് :കേരളാ ന്യൂസ്
Life
അജ്ഞാതവാഹനം ഇടിച്ച് പരിക്കേറ്റാൽ സൗജന്യ ചികിത്സ, നഷ്ടപരിഹാരവും നൽകും; മാർഗരേഖയായി

അജ്ഞാതവാഹനം ഇടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സയും നഷ്ടപരിഹാരവും നൽകാനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. ഇതിനായി ഇൻഷുറൻസിൽനിന്നു നിശ്ചിത ശതമാനം മാറ്റിവെക്കും. ഒന്നര ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുക. അപകടത്തിൽ പരിക്കേൽക്കുന്നവർക്കെല്ലാം ഈ സൗജന്യത്തിന് അർഹതയുണ്ട്. തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ 0.1 ശതമാനം വർധന വരുത്തിയാണ് നഷ്ടപരിഹാരം നൽകുക.
ദേശീയപാതാവിഭാഗം വിവിധ സേവനങ്ങൾക്ക് സെസ് ഈടാക്കുന്നതും പരിഗണനയിലുണ്ട്. ഇത്തരത്തിൽ സ്വരൂപിക്കുന്ന തുകയിൽനിന്നാകും നഷ്ടപരിഹാരവും സൗജന്യ ചികിത്സയും നൽകുക. എല്ലാ വാഹന ഇൻഷുറൻസ് പോളിസികളിലും നിശ്ചിതശതമാനം മാറ്റിവെച്ച് ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളിടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കും. അധികപ്രീമിയം ഈടാക്കാനും കമ്പനികൾക്ക് അനുമതി നൽകും.
ആശുപത്രികൾ ചികിത്സ നിഷേധിക്കാൻ പാടില്ല. ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനസർക്കാരുകളുടെ സഹായത്തോടെ നൽകാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ചികിത്സ നൽകുന്ന ആശുപത്രികൾക്ക് പിന്നീട് സർക്കാർ തുക നൽകും. ഇതിനായി കാഷ്ലെസ് സംവിധാനമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പരിക്കേറ്റ ആദ്യ മണിക്കൂറുകൾ നിർണായകമാണ്. കൃത്യമായ വൈദ്യപരിചരണം ലഭിച്ചാൽ ജീവൻ രക്ഷിക്കാനാകും. ഉത്തരവാദപ്പെട്ടവർ എത്തുന്നതുവരെ ചികിത്സ വൈകിപ്പിക്കുന്ന പതിവ് ചില ആശുപത്രികളിലുണ്ട്. ഇതൊഴിവാക്കാനാണ് സൗജന്യചികിത്സ നിർബന്ധമാക്കുന്നത്.
Sources:Metro Journal