Health
കറ്റാര്‍വാഴയും നാരങ്ങാ നീരും ചേർന്നാൽ

കറ്റാര്‍വാഴയില്‍ അല്പം നാരങ്ങ നീര് കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാവും. നമ്മളെ അലട്ടുന്ന പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും കറ്റാര്‍ വാഴ മികച്ച പരിഹാരമാണ്. മുഖസൗന്ദര്യത്തിനും മുടി സൗന്ദര്യത്തിനും ഫലപ്രദമായി കറ്റാര്‍ വാഴ ഉപയോഗിക്കാം.
ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കറ്റാര്‍ വാഴ നല്ലതാണ്. കറ്റാര്‍ വാഴയും നാരങ്ങ നീരും മിക്സ് ചെയ്ത് അതില്‍ അല്പം പഞ്ചസാര ചേര്‍ത്ത് സ്ക്രബ്ബ് ചെയ്യാം. ഇത് ബ്ലാക്ക്ഹെഡ്സിനെ ഇല്ലാതാക്കുന്നു.
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കറ്റാര്‍വാഴ വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞു കാലങ്ങളിലുണ്ടാകുന്ന ഇത്തരത്തിലുള്ള എല്ലാ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കറ്റാര്‍വാഴ പരിഹാരം നല്കുന്നു.
നഖം പൊട്ടുന്നത് നമ്മളില്‍ സ്ഥിരമുള്ള കാഴ്ചയാണ്. എന്നാല്‍ പലപ്പോഴും ഇതിനു പ്രതിവിധി നമുക്കറിയില്ല. പക്ഷേ ഇനിമുതല്‍ അല്പം കറ്റാര്‍വാഴ ജ്യൂസ് ഒലീവ് ഓയില്‍ തേന്‍ എന്നിവ മിക്സ് ചെയ്ത് നഖത്തില്‍ തേച്ചു പിടിപ്പിച്ചാല്‍ മതി. മാത്രമല്ല ശരീരം വരളുന്നതിനും ഈ മിശ്രിതം പരിഹാരം നല്‍കും.
വരണ്ട മുടി മിനുസമുള്ളതാക്കാന്‍ ഏറ്റവും നല്ല പ്രകൃതി ദത്ത ഔഷധമാണ് കറ്റാര്‍വാഴയുടെ നീര്. വെളിച്ചെണ്ണയും തൈരും കറ്റാര്‍വാഴ നീരില്‍ മിക്സ് ചെയ്ത് പുരട്ടുക. ഇത് മുടി മിനുസമുള്ളതാക്കും.
താരന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച വഴിയാണ് കറ്റാര്‍ വാഴയും നാരങ്ങ നീരും. താരന് മാത്രമല്ല മുടിസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കറ്റാര്‍വാഴയ്ക്ക് കഴിയും. ഇവ രണ്ടും ചേര്‍ന്ന മിശ്രിതം മുടിയില്‍ തേച്ചു പിടിപ്പിച്ച് അല്പസമയം കഴിഞ്ഞ് കഴുകിക്കളയുക.
ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറ്റാര്‍വാഴ. പ്രത്യേകിച്ച് ശൈത്യകാലത്താണ് ദഹനപ്രശ്നങ്ങള്‍ ഗുരുതരമാകുന്നത്. എന്നാല്‍ എന്നും രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാന്‍ സഹായിക്കുന്നു.
ആര്‍ത്രൈറ്റിസ് ഇന്ന് ചെറുപ്പക്കാരിലും കണ്ടു വരുന്ന ഒന്നാണ്. എന്നാല്‍ ഇതിന്റെ പരിഹാരം കറ്റാര്‍വാഴയിലുണ്ട്. കറ്റാര്‍വാഴ ജ്യൂസ് എന്നും രാവിലെ കഴിയ്ക്കുന്നത് സന്ധിവേദനയും മറ്റു പ്രശ്നങ്ങളും പരിഹരിക്കും.
Health
ഇഎസ്ഐ അംഗങ്ങൾക്ക് ചികിത്സാനുകൂല്യത്തിന് പകുതി ഹാജർ മതി

ന്യൂഡൽഹി: കോവിഡ് കാലത്ത് ഇഎസ്ഐ അംഗങ്ങൾക്ക് ചികിത്സാനുകൂല്യങ്ങൾ, പ്രസവാനുകൂല്യം എന്നിവ ലഭിക്കാനുള്ള ഹാജർ കാലാവധി പകുതിയായി കുറയ്ക്കാൻ ഇഎസ്ഐ ബോർഡ് തീരുമാനിച്ചു. 2020 മാർച്ച് മുതൽ 2021 ജൂൺ വരെയുള്ള കാലത്താണ് ഈ ആനുകൂല്യം ലഭിക്കുക.
തൊഴിലാളികൾക്ക് ചികിത്സാ ആനുകൂല്യം ലഭിക്കാൻ കോൺട്രിബ്യൂഷൻ കാലയളവിൽ 78 ദിവസം ഹാജർ വേണമെന്ന നിബന്ധന 39 ദിവസമാക്കി കുറച്ചു. പ്രസവാനുകൂല്യം ലഭിക്കാൻ 70 ദിവസം ഹാജർ വേണമെന്ന നിബന്ധന 35 ദിവസമായും കുറയ്ക്കാൻ ബോർഡ് തീരുമാനിച്ചു.
ചികിത്സ ചെലവിന്റെ റീഇംപേഴ്സ്മെന്റ്, തൊഴിലാളികളുടെ പരാതികൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ അതതു മേഖലകളിൽ സമിതികൾ രൂപീകരിച്ചു പ്രശ്നങ്ങൾ വിലയിരുത്തും.
കടപ്പാട് :കേരളാ ന്യൂസ്
Health
പള്‍സ് പോളിയോ ജനുവരി 31ന്: 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 31നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നടത്തുന്നത്. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് പോളിയോ ബൂത്തുകളിലൂടെ പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്. കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനായി സംസ്ഥാനത്താകെ 24,690ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുക. വാക്സിനേഷന് സ്വീകരിക്കാന്‍ എത്തുന്നവര്‍ മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക,സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. 5 വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി.
തുള്ളിമരുന്ന് ലഭ്യമാകുന്ന സ്ഥലങ്ങള്‍
അങ്കണവാടികള്‍, സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നു പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതാണ്. കൂടാതെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.
രോഗപ്രതിരോധ വാക്സിനേഷന് പട്ടിക പ്രകാരം പോളിയോ പ്രതിരോധ മരുന്ന് നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനത്തില്‍ പ്രതിരോധ തുള്ളിമരുന്ന് നല്‍കേണ്ടതാണ്. എന്തെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ദിനത്തില്‍ വാക്സിന് ലഭിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തുകയും വോളണ്ടിയര്‍മാര്‍ അവരുടെ വീടുകളില്‍ പോളിയോ പ്രതിരോധ തുള്ളിമരുന്ന് എത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.